തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ച ഏതോ ലിങ്കിൽ ക്ലിക്ക് ചെയ്ത വഞ്ചിയൂരിലെ വീട്ടമ്മയ്ക്ക്, 18,000രൂപ അടച്ചില്ലെങ്കിൽ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ചൈനീസ് വായ്പാ ആപ്പിന്റെ ഭീഷണി. വായ്പയ്ക്ക് വീട്ടമ്മ അപേക്ഷിച്ചിട്ടില്ല. ഉടനടി പണമടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പരുകളിലേക്കെല്ലാം അയയ്ക്കുമെന്ന് വിദേശനമ്പരിൽ നിന്ന് ഇന്നലെ രാവിലെയാണ് സന്ദേശമെത്തിയത്. വൈകിട്ടോടെ മൂന്ന് സുഹൃത്തുക്കൾക്ക് ഫോണിലെ ഗാലറിയിലുണ്ടായിരുന്ന വീട്ടമ്മയുടെ ചിത്രവും ആധാർ, പാൻകാർഡ് കോപ്പികളും ചൈനീസ് ആപ്പുകാർ വാട്സ്ആപ്പിൽ അയച്ചുകൊടുത്തു. തട്ടിപ്പിനിരയായ വീട്ടമ്മ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
ഓൺലൈൻ തട്ടിപ്പിലൂടെ ജനങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടുന്ന 232 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചെങ്കിലും 200ഓളം ആപ്പുകൾ അവശേഷിക്കുന്നുണ്ടെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് ഈ ആപ്പുകൾ പൂട്ടിക്കാൻ കേന്ദ്രത്തിന് പൊലീസ് ശുപാർശ നൽകിയെങ്കിലും തുടർനടപടിയായിട്ടില്ല. നിരോധനത്തിന് മുൻപ് പരമാവധി ആളുകളിൽ നിന്ന് പണംതട്ടാനാണ് ചൈനീസ് ആപ്പുകളുടെ ശ്രമം. നൂറിലേറെ പരാതികളാണ് ദിവസവും പൊലീസിന് ലഭിക്കുന്നത്. അന്വേഷണം ശ്രമകരമായതിനാൽ പരാതികളിൽ കേസെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
റിസർവ് ബാങ്കിന്റെ നിയന്ത്റണമില്ലാതെയും മണിലെൻഡേഴ്സ് ആക്ടിന് വിരുദ്ധമായുമാണ് ആപ്പുകളുടെ പ്രവർത്തനം. വിദേശികളും അന്യസംസ്ഥാനക്കാരുമാണ് പിന്നിൽ. വേഗത്തിൽ വായ്പ ലഭിക്കുമെന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ആപ്പുകൾ രഹസ്യമായി ഫോണിലെത്തും. ഫോണിലെ കോൺടാക്ട് ലിസ്റ്റ്, കാമറ, ഗ്യാലറി തുടങ്ങിയവയിലേക്ക് ആപ്പ് കടന്നുകയറി ഫോട്ടോകളും സ്വകാര്യവിവരങ്ങളുമടക്കം ചോർത്തിയെടുക്കും. ആധാർ-പാൻ ചിത്രങ്ങൾ ഫോൺഗാലറിയിലുണ്ടെങ്കിൽ വൻതുക വായ്പയെടുത്തതായി രേഖയുണ്ടാക്കും. പിന്നാലെ തിരിച്ചടവ് മുടങ്ങിയെന്നുകാട്ടി ഭീഷണിസന്ദേശങ്ങൾ അയച്ചു തുടങ്ങും. ഓൺലൈൻഗെയിം കളിക്കാൻ വായ്പയെടുത്ത നിരവധിപേർ കടംകയറി ജീവനൊടുക്കി. ഒരുലക്ഷം വായ്പയെടുത്ത് നാലരലക്ഷം അടച്ചിട്ടും കടം തീരാത്തവരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |