ലക്നൗ : രാഷ്ട്രീയത്തിൽ സജീവമായ ഗുണ്ടാ നേതാവ് അതിഖ് അഹമ്മദ് ജയിലിലായതോടെ അഞ്ചോളം വളർത്തുനായകൾ പട്ടിണിയിലായി. വിശപ്പും ദാഹവും മൂലം ഒരെണ്ണം ചത്തു. പ്രയാഗ്‌രാജിൽ നിന്നുള്ള മുൻ മന്ത്രികൂടിയായ അതിഖ് അഹമ്മദ് ഇപ്പോൾ സബർമതി ജയിലിലാണ്. അതിഖ് അഹമ്മദിന്റെ ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട നായയാണ് വെള്ളം പോലും കിട്ടാതെ ചത്തത്. വിദേശ ഇനത്തിലുള്ള നാലോളം നായകളും കടുത്ത പട്ടിണിയിലാണ്. ഭയപ്പാടിൽ സമീപവാസികൾ ഇവയ്ക്ക് ആഹാരമോ വെള്ളമോ നൽകാൻ തയ്യാറാകുന്നില്ല.
2005ൽ ബഹുജൻ സമാജ് പാർട്ടിയിലെ എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലാണ് അതിഖ് അഹമ്മദ് ജയിലിലായത്. ആതിഖ് അഹമ്മദിന്റെ ഇളയ സഹോദരൻ ഖാലിദ് അസിമിനെ പരാജയപ്പെടുത്തിയാണ് അലഹബാദ് (വെസ്റ്റ്) അസംബ്ലി സീറ്റിൽ നിന്ന് രാജു പാൽ തിരഞ്ഞെടുപ്പിൽ ജയിച്ചത്. ഫലം പുറത്തുവന്ന് മാസങ്ങൾക്ക് ശേഷമാണ് രാജു പാൽ കൊല്ലപ്പെട്ടത്. ഈ കേസിൽ അതിഖിന്റെ സഹോദരൻ അഷ്റഫും ജയിലിലാണ്.
യു പി പൊലീസ് നൽകുന്ന വിവരമനുസരിച്ച് അതിഖ് അഹമ്മദിനും കുടുംബാംഗങ്ങൾക്കുമെതിരെ 160ലധികം ക്രിമിനൽ കേസുകളുണ്ട്. ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസാണ് ഇതിൽ പ്രധാനം. അതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്റഫിനെതിരെ മാത്രം 52 കേസുകളുണ്ട്. അതിഖ് അഹമ്മദിന്റെ ഭാര്യയക്കെതിരെയും രണ്ട് മക്കൾക്കെതിരെയും നിരവധി കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |