പട്ടാമ്പി: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ നെൽപ്പാടങ്ങളിൽ നാശംവിതച്ച് തണ്ടുതുരപ്പനും ലക്ഷ്മിരോഗവും. പട്ടിത്തറ, തൃത്താല ഭാഗങ്ങളിലാണ് തണ്ടുതുരപ്പൻ കീടാക്രമണം കൂടുതലായും കണ്ടുവരുന്നത്. കർഷകർ മുൻകരുതലെടുക്കണമെന്ന് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം അറിയിച്ചിട്ടുണ്ട്.
നെല്ലിന്റെ എല്ലാ വളർച്ചാ ഘട്ടങ്ങളിലും ഈ കീടാക്രമണമുണ്ട്. മഞ്ഞ, വെള്ള നിറമുള്ള ശലഭങ്ങളാണിവ. ഓലകളുടെ മുകളിൽ ഇവ കൂട്ടമായി മുട്ടയിടും. വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ചെടിയുടെ തണ്ടുതുരന്ന് ഉള്ളിലെ കോശങ്ങൾ തിന്നുതീർക്കും. നെല്ലിന്റെ ചിനപ്പ് പൊട്ടുന്ന ഘട്ടത്തിൽ ഇവയുടെ ആക്രമണം മൂലം നാമ്പോല വാടിപ്പോവുകയും നടുനാമ്പിൽ വാട്ടം എന്ന ലക്ഷണം കാണുകയും ചെയ്യും. കതിരുവരുന്ന ഘട്ടത്തിലാണ് തണ്ടുതുരപ്പന്റെ ആക്രമണമെങ്കിൽ കതിരിലെ നെന്മണികൾ പതിരായി മാറുന്ന വെൺകതിർ എന്ന ലക്ഷണവും കാണിക്കും.
പ്രതിരോധിക്കാം
തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിനായി ട്രൈക്കോഗ്രമ ജാപോണിക്കത്തിന്റെ മുട്ടക്കാർഡുകൾ ഒരേക്കറിന് രണ്ട് സി.സി എന്ന കണക്കിൽ ഞാറു പറിച്ചുനട്ട് ഒരാഴ്ചക്ക് ശേഷം സ്ഥാപിക്കുക (ട്രൈക്കോഗ്രമ മുട്ടകാർഡ് ഏക്കറിന് രണ്ടുകാർഡ് 20 കഷ്ണം, അഞ്ച് സെന്റിന് ഒരു കഷ്ണം).
ശലഭത്തെ നെൽചെടിയിൽ കണ്ടുതുടങ്ങിയാൽ കാർടാപ് ഹൈഡ്രോക്ലോറൈഡ് എന്ന തരി രൂപത്തിലുള്ള കീടനാശിനി ഒരു ഏക്കറിന് അഞ്ച് കിലോ ഗ്രാം എന്ന തോതിൽ അല്ലെങ്കിൽ ക്ലോറാൻട്രാനിലിപ്രോൽ 0.4 ഗ്രാം ഒരു ഏക്കറിന് നാല് കിലോഗ്രാം എന്ന തോതിൽ അല്ലെങ്കിൽ ഫിപ്രോനിൽ 0.3 ഗ്രാം ഒരു ഏക്കറിന് ആറ് കി.ഗ്രാം എന്ന തോതിൽ ഇട്ടുകൊടുക്കാം.
ലക്ഷ്മിരോഗം അഥവാ വാരിപ്പൂവ്
കതിര് വരുന്ന സമയത്ത് നെൽച്ചെടികളെ ബാധിക്കുന്ന കുമിൾ രോഗമാണ് ലക്ഷ്മിരോഗം അഥവാ വാരിപ്പൂവ്. സാധാരണ മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് ഈ രോഗം കാണുന്നത്. ചൂടുകൂടിയ കാലാവസ്ഥയാണെങ്കിലും രണ്ടുമുതൽ മൂന്നുദിവസം വരെ മൂടിക്കെട്ടിയ അന്തരീക്ഷ സ്ഥിതി നിലനിൽക്കുന്ന ഇടങ്ങളിൽ ലക്ഷ്മിരോഗം വരാനുള്ള സാദ്ധ്യത കൂടുതലാണ്.
ലക്ഷണം
വിളഞ്ഞ കതിരുകളിലെ ചില നെന്മണികൾ മഞ്ഞനിറത്തിൽ ഉരുണ്ട് പഞ്ഞിപോലെയാകുന്നതാണ് രോഗലക്ഷണം.
പ്രതിരോധം
കതിരുവരാത്ത പാടങ്ങളിൽ മുൻകരുതലായി പുട്ടിൽ പരുവത്തിൽ എത്തുമ്പോൾ തന്നെ പ്രൊപികൊണസോൾ 1 എം.എൽ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |