പാലക്കാട്: വന്യജീവി സംരക്ഷണ നിയമ പ്രകാരം നാടൻ തത്തകളുടെ വിൽപ്പനയും വളർത്തലും നിരോധിച്ചതാണ്. എന്നാൽ, തമിഴ്നാട് അതിർത്തിയിൽ അനധികൃത തത്ത കച്ചവടം തകൃതിയാണ്.
കഴിഞ്ഞ ദിവസം മുണ്ടൂരിന് സമീപം വച്ച് പൊള്ളാച്ചി സ്വദേശിനിയിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരു ജോഡി തത്തകളെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആൻഡ് കൺസർവേഷൻ സൊസൈറ്റി വൈൽഡ് ലൈഫ് ഓഫീസർ എസ്.ഗുരുവായൂരപ്പനും മാങ്ങോട് അഭിലാഷും ചേർന്ന് പാലക്കാട് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററെ ഏൽപ്പിച്ചു. ശേഷം പക്ഷികൾക്കാവശ്യമായ പഴങ്ങളും മറ്റും നൽകി ദ്രുതകർമ്മ സേനയുടെ സംരക്ഷണത്തിലേക്ക് കൈമാറി.
ചിറകുമുറിക്കും കൂട്ടിലിടും; ജോഡിക്ക് 1000 രൂപ
തമിഴ്നാട്ടിൽ നിന്നെത്തുന്ന നാടോടി സംഘങ്ങളാണ് അതിർത്തി കേന്ദ്രീകരിച്ച് തത്ത വിൽപ്പന നടത്തുന്നത്. ചിറകുമുറിച്ച് കൂട്ടിലിട്ട്, ജോഡിക്ക് 1,000 രൂപ വരെയാണ് വില ഈടാക്കുന്നത്. പൊള്ളാച്ചിൽ നിന്നാണ് പ്രധാനമായും തത്തകളെ എത്തിക്കുന്നത്.
തമിഴ്നാട്ടിലാണ് പ്രധാനമായും വില്പനയെന്നതിനാൽ വിവരമറിഞ്ഞാലും കേസെടുക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്കാവുന്നില്ല. തത്ത വിൽപ്പന സംബന്ധിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കേസിലകപ്പെടുന്നത് അധികവും നിയമം അറിയാത്തവർ ആയതിനാൽ, ബോധവത്കരിച്ച് വിടുകയാണ് പതിവ്. സംഭവത്തിൽ ശക്തമായ നടപടിയാവശ്യപ്പെട്ട് ഗുരുവായൂരപ്പൻ വനം വകുപ്പിന് പരാതി നൽകാൻ തയ്യാറെടുക്കുകയാണ്.
മൂന്നുവർഷം തടവ്; 25000 പിഴ
വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ നാലുപ്രകാരം തത്തകളെ വിൽക്കുന്നവർക്കും വളർത്തുന്നവർക്കും മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും. 25,000 രൂപ പിഴയും ശിക്ഷ കിട്ടും. തത്തയ്ക്ക് പുറമെ, മൈനയ്ക്കും ഇത് ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |