മുംബയ്: ഇന്ത്യൻ ഓഹരി സൂചികൾ തുടർച്ചയായ രണ്ടാം ദിവസവും കൂപ്പുകുത്തി. സെൻസെക്‌സ് 671.15 പോയന്റ് താഴ്ന്ന് 59,135.13ലും നിഫ്റ്റി 176.70 പോയന്റ് നഷ്ടത്തിൽ 17,4112.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐ ടി, ധനകാര്യ, ഓയിൽ ഓഹരികളിലുണ്ടായ വില്പന സമ്മർദ്ദവും ആഗോള വിപണികളിലെ ദുർബലമായ പ്രവണതയുമാണ് സൂചികകളെ ബാധിച്ചത്. വ്യപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 58884.98 ലും നിഫ്റ്റി 17324.35 ലുമെത്തിയിരുന്നു.
സെൻസെക്സിൽ എച്ച് ഡി എഫ് സി ബാങ്ക്, എസ ബി ഐ, എച്ച് ഡി എഫ് സി, ഇൻഡസ് ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസേർവ്, എം ആൻഡ് എം , എൽ ആൻഡ് ടി , റിലയൻസ് , ഇൻഫോസിസ് , ടി സി എസ് എന്നിവ നഷ്ടത്തിൽ അവസാനിച്ചു.
അമേരിക്കൻ വാണിജ്യ ബാങ്കായ എസ് വി ബിയുടെ ഓഹരികൾ 60 ശതമാനത്തോളം ഇടിഞ്ഞത് ആഭ്യന്തര വിപണിയിലെ ബാങ്കിങ് ഓഹരികളിലും പ്രതിഫലിച്ചു. പൊതു മേഖല ബാങ്കുകളുടെ ഓഹരികൾ 2 ശതമാനത്തോളമാണ് ഇന്നലെ ഇടിഞ്ഞത്. അദാനി ഓഹരികളും ഇന്നലെ വിപണിയിൽ നഷ്ടത്തോടെയാണ് വ്യാപാരം ചെയ്തത്.
ടാറ്റ മോട്ടോഴ്‌സ് , മാരുതി, എൻടിപിസി, സൺ ഫാർമ പവർ ഗ്രിഡ് , ടൈറ്റൻ എന്നിവ നേട്ടത്തിലായി. സെക്ടറൽ സൂചികകളിൽ ബാങ്ക്, റിയാൽറ്റി, ക്യാപിറ്റൽ ഗുഡ്‌സ്, പൊതുമേഖല ബാങ്ക് ഓഹരികൾ 1-2ശതമാനം നഷ്ടത്തിലായി. പവർ സൂചിക ഒരു ശതമാനം ഉയരുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളാകട്ടെ 0.50ശതമാനം വീതം താഴുകയും ചെയ്തു.
വിദേശ നിക്ഷേപകർ വ്യാഴാഴ്ച 561.78 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ധനകാര്യ, ഐടി, എഫ് എംസിജി ഓഹരികളിൽ വലിയ തോതിലുള്ള വില്പന സമ്മർദ്ദമാണ് വിപണിക്ക് വിനയായത്. യുഎസ് വിപണിയിലുണ്ടായ തകർച്ചയാണ് ഇതിനു കാരണം. യു എസ് ഫെഡ് പലിശ നിരക്ക് ഇനിയും ഉയർത്തിയേക്കാമെന്ന ആശങ്കയിൽ ഏഷ്യൻ വിപണികളെല്ലാം ഇടിഞ്ഞു.
ലണ്ടൻ, ഷാങ്ങ്ഹായ്, ഫ്രാങ്ക്ഫർട്ട്, ടോക്കിയോ എന്നിവിടങ്ങളിലെ വിപണികളെല്ലാം ഇന്ന് ഇടിഞ്ഞു. എണ്ണ വിലയും കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |