കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ മാലിന്യ പുകയെ ചെറുക്കാനായി കൊച്ചിയിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി. വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാനാണ് നടപടി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികളടക്കം മാസ്ക് ധരിക്കാനാണ് നിർദേശം. നിലവിൽ എത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും വീണാ ജോർജ് അറിയിച്ചു.
തലവേദന, തൊണ്ടവേദന, കണ്ണുനീറ്റൽ എന്നീ പ്രധാന ലക്ഷണങ്ങളുമായി നിലവിൽ 899 പേർ ചികിത്സ തേടിയതായും കുട്ടികളെയും പ്രായമായവരെയും രോഗബാധിതരെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു. പുക ശമിപ്പിക്കാനുള്ള ശ്രമം പത്താം ദിനത്തിലേക്ക് കടന്നപ്പോഴാണ് മാസ്ക് ധരിക്കാനായുള്ള പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം കൊച്ചിയിലെ മാലിന്യ നീക്കം വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ മാലിന്യവണ്ടികൾ നാട്ടുകാർ തടഞ്ഞു.
അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് തന്നെ ബയോ മൈനിംഗ് കരാറെടുത്ത സോണ്ട ഇൻഫ്രാടെക്കിന് മുന്നറിയിപ്പുകൾ നൽകിയിരുന്നെന്ന് കൊച്ചി കോർപറേഷൻ പ്രതികരിച്ചു. എന്നാൽ കരാർ കമ്പനി ഇത് അവഗണിക്കുകയായിരുന്നുവെന്നാണ് കോർപറേഷന്റെ വാദം. ഫെബ്രുവരിയിൽ തീപിടിത്തമുണ്ടായതിന് തൊട്ടുപിന്നാലെയാണ് കത്ത് നൽകിയതെന്നാണ് കോർപറേഷൻ നൽകുന്ന വിശദീകരണം. മാലിന്യങ്ങൾ വേർതിരിച്ച് പഴകിയ മാലിന്യങ്ങൾ മാറ്റണമെന്നും അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും കത്തിൽ നിർദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |