തിരുവനന്തപുരം : കുടുംബവഴക്കിനെ തുടർന്ന് മദ്ധ്യവയസ്‌കൻ വൃക്കയും കരളും വില്ക്കാനുണ്ടെന്ന ബോർഡ് സ്ഥാപിച്ചത് നാട്ടുകാരെ അമ്പരപ്പിലാക്കി. മണക്കാട് പുത്തൻ റോഡ് പി.ആർ.എ. 24 വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് കുമാറാണ് (50) വൃക്കയും കരളും വിൽക്കാനുണ്ടെന്ന ബോർഡ് രണ്ട് ഫോൺനമ്പരുകൾ സഹിതം വച്ചത്. മണക്കാട് ജംഗ്ഷനിലുള്ള അരസെന്റ് വസ്തുവുമായി ബന്ധപ്പെട്ട് സഹോദരനുമായുള്ള തർക്കമാണ് ഇത്തരം ഒരു ബോർഡ് സ്ഥാപിക്കാൻ കാരണമെന്ന് സന്തോഷ് കുമാർ പറഞ്ഞു.
പഴവർഗങ്ങൾ വിൽക്കുന്ന കടയിൽ ജോലി ചെയ്യുകയായിരുന്നു സന്തോഷ്. ഭാരം ചുമക്കാനാവാതെ വന്നതോടെ ജോലിക്ക് പോകാതായി. തുടർന്ന് ചികിത്സയ്ക്കും പണമില്ലാതായി. മണക്കാട് ജംഗ്ഷനിലുള്ള അരസെന്റ് വസ്തു തന്റേതാണെന്നും അത് സഹോദരൻ കൈയേറി വച്ചിരിക്കുകയാണെന്നും അത് കിട്ടാത്തതിനാലാണ് വൃക്കയും കരളും വില്ക്കാനിറങ്ങിയതെന്നും സന്തോഷ് പറയുന്നു. എന്നാൽ ഇത് ഇവരുടെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തുവാണെന്നും ഇപ്പോൾ ആറ് സഹോദരങ്ങളുടെയും മരിച്ചുപോയ പിതാവിന്റെയും പേരിലാണെന്നും ആരോപണങ്ങൾ ശരിയല്ലെന്നും സഹോദരൻ പ്രതികരിച്ചു. സന്തോഷ് സ്ഥാപിച്ച ബോർഡ് യഥാർത്ഥ കാര്യമറിയാതെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |