ന്യൂഡൽഹി : പത്തൊമ്പത് വർഷം കുടുംബസമേതം ഒളിവിൽ കഴിഞ്ഞ കൊലപാതകി പിടിയിൽ. സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ ഡൽഹി പൊലീസ് പിടികൂടിയത്. ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ നരേന്ദ്ര എന്നയാളാണ് അറസ്റ്റിലായത്. 2004ൽ നടന്ന കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ നരേന്ദ്രയെ 2007ലാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
സുഹൃത്തിന്റെ രണ്ടാം ഭാര്യയെ വശീകരിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടതോടെയാണ് ഇയാൾ കൊലപ്പെടുത്തിയത്. നരേന്ദ്രന്റെ ആകാശവാണിയിൽ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. 2004ൽ ഡൽഹിയിലെ പശ്ചിമ വിഹാർ മേഖലയിൽ വച്ചായിരുന്നു കൊലപാതകം. ആശുപത്രിയിൽ വച്ചാണ് യുവതി മരണപ്പെട്ടത്. പരിശോധനയിൽ യുവതിയുടെ കഴുത്ത് ഞെരിച്ചാണ് പരിക്കേറ്റതെന്ന് കണ്ടെത്തി. യുവതിയുടെ വീട്ടിലെ വേലക്കാരന്റെ മൊഴിയാണ് നരേന്ദ്രയിലേക്ക് അന്വേഷണം എത്താൻ കാരണം. വീട്ടിൽ മോഷണ ശ്രമം നടക്കാത്തതും പൊലീസ് ശ്രദ്ധിച്ചിരുന്നു.
1997 ഒരു വിവാഹത്തിനിടെയാണ് നരേന്ദ്ര സുഹൃത്തിന്റെ രണ്ടാം ഭാര്യയെ ആദ്യമായി കണ്ടത്. അന്ന് മുതൽ ഇയാൾ യുവതിയെ വശീകരിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ യുവതി അകൽച്ച കാട്ടിയതോടെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന ദിവസം മുതൽ ഡൽഹി വിഷ്ണു ഗാർഡനിൽ താമസിച്ചിരുന്ന പ്രതി കുടുംബത്തോടെ നാടുവിട്ടു. ജമ്മുകാശ്മീരിലാണ് ഒളിവിൽ കഴിഞ്ഞത്. ഇവിടെ നിന്നും പിന്നീട് ലുധിയാനയിലേക്ക് മാറി. എന്നാൽ 19 വർഷത്തിന് ശേഷവും പൊലീസ്
പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |