അഗ്നി വിഷം ചീറ്റിയത് 12 ദിവസം
ചികിത്സ തേടിയവർ : 722
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ളാന്റിലെ തീ ഇന്നലെ വൈകിട്ട് ആറു മണിയോടെ പൂർണമായും അണച്ചു. ചതുപ്പ് പ്രദേശത്ത് മാത്രം നേരിയ പുകയുണ്ട്. അതേസമയം, ആരോഗ്യ, പാരിസ്ഥിതിക, സാമ്പത്തിക പ്രശ്നങ്ങൾക്ക് വരും നാളുകളിൽ കൊച്ചി ഇരയാവുമെന്ന ആശങ്ക ശക്തമാണ്. വിഷപ്പുക ശ്വസിച്ചതിന്റെ ആരോഗ്യപ്രശ്നങ്ങളുടെ രൂക്ഷത അറിയാനിരിക്കുന്നതേയുള്ളൂ. വായു മലിനീകരണത്തോത് 148 മുതൽ 215 വരെ എത്തിയിരുന്നു.100 വരെയാണ് തൃപ്തികരം
ഭൂമിയിലും രണ്ട് നദികളിലും മറ്റ് ജലസ്രോതസുകളിലും കൃഷിയിടങ്ങളിലും സംഭവിച്ച മലിനീകരണം അറിയാൻ സമഗ്ര പഠനം വേണ്ടിവരും.
ടൂറിസ്റ്റുകളുടെ വരവിനെയും ഹോട്ടൽ ബുക്കിംഗിനെയും റിയൽ എസ്റ്റേറ്റ് രംഗത്തെയും ബാധിക്കും. ബ്രഹ്മപുരത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് ഇൻഫോപാർക്കും സെസും വ്യവസായ മേഖലയും. മൂല്യമേറിയ റിയൽഎസ്റ്റേറ്റ് മേഖലയാണ് ബ്രഹ്മപുരത്തിനോട് ചേർന്ന കാക്കനാട്.
പാരിസ്ഥിതിക ദുരന്തമുണ്ടാക്കിയ സംഭവത്തിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തത്. പ്ളാന്റ് ജീവനക്കാരായ എട്ടു പേരുടെ മൊഴി രേഖപ്പെടുത്തിയതൊഴിച്ചാൽ ഒരു നടപടിയും ഇല്ല.
ഡയോക്സിൻ വിഷം
പ്ളാസ്റ്റിക് കത്തിയുണ്ടായ വിഷപ്പുകയിലെ ഡയോക്സിനാണ് വില്ലൻ. തലമുറകളുടെ ആരോഗ്യത്തെ ബാധിക്കാവുന്ന ഈ വാതകത്തിന്റെ തോത് അറിയാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ (എൻ.ഐ.ഐ.എസ്.ടി) വിദഗ്ദ്ധർ ഇന്നലെ ബ്രഹ്മപുരത്തെ സാമ്പിൾ ശേഖരിച്ചു. ഡയോക്സിന്റെ 60 ശതമാനം ചാരത്തിലാണ്. ഇത് നശിക്കില്ല.
ജലസമ്പത്തിൽ
രാസമാലിന്യം
മാലിന്യമലകളിലേക്ക് പമ്പ് ചെയ്ത കോടിക്കണക്കിന് ലിറ്റർ വെള്ളത്തിലൂടെ ഭൂഗർഭ ജലസമ്പത്തിലേക്കും സമീപത്തെ രണ്ട് നദികളിലേക്കും എത്തുന്ന രാസമാലിന്യത്തിന്റെ പ്രത്യാഘാതങ്ങളും വിലയിരുത്തണം. കാർഷിക വിളകളിലൂടെയും മത്സ്യസമ്പത്തിലൂടെയും ഇവ വീണ്ടും മനുഷ്യരിലെത്തും.
വിദ്യാലയങ്ങൾക്ക് അവധി തുടരും
കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെയുള്ള സമീപമേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച വരെ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്ക് ബാധകമല്ല.
ഇന്ന് കോർപ്പറേഷൻ യോഗം
ബ്രഹ്മപുരം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേകം ചേരുന്ന കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗം ബഹളത്തിൽ കലാശിക്കുമെന്ന് സൂചന. മാലിന്യ സംസ്കരണം, ലോറി, ബയോമൈനിംഗ് കരാർ ക്രമക്കേടുകളിൽ ഇരുപക്ഷവും ആരോപണം നേരിടുന്നുണ്ട്.
ദൗത്യം തീർന്നാലും അഗ്നി രക്ഷാസേന ഇവിടെയുണ്ടാകും. കാമറ നിരീക്ഷണം ഏർപ്പെടുത്തും.
എൻ.എസ്.കെ ഉമേഷ് ,
ജില്ലാ കളക്ടർ
ആരോഗ്യ വകുപ്പിന്റെ രണ്ട് മൊബൈൽ യൂണിറ്റുകൾ ഇന്നും അഞ്ചെണ്ണം നാളെയും ജില്ലയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കും.
വീണാ ജോർജ്,
ആരോഗ്യമന്ത്രി
തീവച്ചതാണോ എന്നറിയാൻ തെളിവുകൾ ശേഖരിക്കുകയാണ്. സമഗ്രമായ അന്വേഷണം ഉടൻ തുടങ്ങും. വീഴ്ചകളും അന്വേഷണ പരിധിയിൽ വന്നേക്കാം.
പി.വി.ബേബി,
അസി. കമ്മിഷണർ,
തൃക്കാക്കര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |