വീണ്ടുമൊരു നീറ്റ് പരീക്ഷയ്ക്കൊരുങ്ങുകയാണ് രാജ്യത്തെ വിദ്യാർത്ഥികൾ. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യൂജി 2023 ന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. 2024 മുതൽ നാഷണൽ മെഡിക്കൽ കൗൺസിലിനായിയിരിക്കും പരീക്ഷാ ചുമതല. 2023 മേയ് ഏഴിനാണ് പരീക്ഷ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും.
എം.ബി.ബി.എസ്, ബി.ഡി എസ്, ആയുർവേദ, ഹോമിയോപ്പതി, യൂനാനി, സിദ്ധ, കാർഷിക, വെറ്ററിനറി, ഫിഷറീസ് ബിരുദ കോഴ്സുകൾക്കുള്ള പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നാണ്. എന്നാൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അഖിലേന്ത്യ തലത്തിൽ 15 ശതമാനം കാർഷിക ബിരുദ സീറ്റുകളിലേക്ക് നടത്തുന്ന ICAR പരീക്ഷയില്ല . പകരം കേന്ദ്ര സർവകലാശാല പൊതുപ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽ നിന്നാകും സെലക്ഷൻ. പൊതുവിഭാഗത്തിൽ പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കും അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മറ്റു വിഭാഗത്തിൽ പ്പെട്ടവർക്ക് 40 ശതമാനം മാർക്ക് മതിയാകും.
അപേക്ഷ www.nta.nic.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിൽ കയറി നീറ്റ് യൂ ജി 2023 ക്ലിക്ക് ചെയ്യുക. വ്യക്തിഗത വിവരങ്ങളും അഡ്രസും എന്റർ ചെയ്ത് പാസ്വേഡ് തിരഞ്ഞെടുക്കണം. സ്പീഡുള്ള ഇന്റർനെറ്റ് ബ്രൗസറിലൂടെ രജിസ്റ്റർ ചെയ്യാം. ഒപ്പും, ഫോട്ടോയും നിശ്ചിത വലിപ്പത്തിൽ അപ്ലോഡ് ചെയ്യണം. നീറ്റിനു രജിസ്റ്റർ ചെയ്യുന്നവർ കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം ലഭിക്കാൻ കീം (KEAM) പോർട്ടലിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ നോട്ടിഫിക്കേഷൻ അനുസരിച്ച് രജിസ്റ്റർ ചെയ്യണം. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയാണ്. മൊത്തം 180 ചോദ്യങ്ങൾക്ക്, ഓരോ ചോദ്യത്തിനും നാല് മാർക്ക് വീതം 720 മാർക്കാണ്. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽ നിന്ന് 45 വീതം ചോദ്യങ്ങളുണ്ടാകും. ഓരോ വിഷയത്തിൽ നിന്നും അഞ്ച് വീതം മൊത്തം 20 അധിക ചോയ്സ് ചോദ്യങ്ങളുണ്ടാകും. നീറ്റിന് അപേക്ഷിക്കുമ്പോൾ നീറ്റ് യൂ ജി 2023 നു അപേക്ഷിക്കുമ്പോൾ വസ്തുനിഷ്ഠമായ രീതിയിൽ ശരിയായ ഡാറ്റ എന്റർ ചെയ്യണം. എല്ലായ്പ്പോഴും തിരുത്തലിനു അവസരം ലഭിക്കണമെന്നില്ല.
വിദ്യാർത്ഥിയുടെയോ, രക്ഷിതാവിന്റെയോ മൊബൈൽ നമ്പറും, ഇ - മെയിൽ വിലാസവും നൽകണം. സ്ഥിരം വിലാസം, ഇപ്പോഴത്തെ വിലാസം, തെളിവായി വോട്ടർ ഐ.ഡി, ആധാർ കാർഡ്, പാസ്പോർട്ട് , ഡൊമിസിൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാം. രണ്ടു അഡ്രസുണ്ടെങ്കിൽ ഇവ ഒരുമിച്ച് പി.ഡി.എഫ് ഫയലാക്കി അപ്ലോഡ് ചെയ്യണം. ഇവ രണ്ടും ഒന്നാണെങ്കിൽ ഒരു ഫയൽ മതിയാകും. കാറ്റഗറി ഏപ്രിൽ വ്യക്തമായി കാണിച്ചിരിക്കണം. ഇവ പിന്നീട് തിരുത്താൻ അവസരം ലഭിക്കുകയില്ല. സ്പീഡുള്ള ഇന്റർനെറ്റ് ബ്രൗസർ വഴിയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങളിൽ പോകുമ്പോൾ വ്യക്തമായ വിവരങ്ങൾ നൽകണം. രക്ഷിതാവും, വിദ്യാർത്ഥിയും അപേക്ഷ സമർപ്പിക്കുന്നത് വരെ അക്ഷയ കേന്ദ്രത്തിലുണ്ടായിരിക്കണം അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് 2023 ഡിസംബർ 31 നു 17 വയസ് പൂർത്തിയായിരിക്കണം.
പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി വിഷയത്തിൽ പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം മാർക്കും, പട്ടികജാതി/പട്ടിക വർഗ/ഭിന്നശേഷിക്കാർക്ക് 40 ശതമാനം മാർക്കും വേണം. പ്ലസ് ടു തലത്തിൽ ഇംഗ്ലീഷ് പഠിച്ചിരിക്കണം. വിദേശത്തു പഠിച്ചവർ അസോസിയേഷൻ ഒഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ തുല്യതയുള്ള ( ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ട യോഗ്യത) ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയിരിക്കണം. അവസാന വർഷ ബോർഡ് പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഓപ്പൺ സ്കൂളിൽ പഠിച്ചവർക്കും അപേക്ഷിക്കാം.
മലയാളത്തിലടക്കം 13 ഭാഷകളിൽ പരീക്ഷയെഴുതാൻ അവസരം ലഭിക്കും. അപേക്ഷ www.neet.nta.nic.in ലൂടെ ഏപ്രിൽ ആറ് വരെ ഓൺലൈനായി നൽകാം.1700 രൂപയാണ് പൊതുവിഭാഗത്തിൽപ്പെട്ടവരുടെ അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് 1000 രൂപയാണ്. വിദേശത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നവർ 9500 രൂപ ഫീസടക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോ, പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ, ഐ.ഡി കാർഡ്, ഇടതു വലത് തള്ളവിരലിന്റെ വിരലടയാളം എന്നിവയോടൊപ്പം അനുയോജ്യമായ മറ്റു സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം. കാറ്റഗറി, പൗരത്വ, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ ഇവയിൽപ്പെടുന്നു. ഒരു വിദ്യാർത്ഥിക്ക് ഒരൊറ്റ അപേക്ഷ മാത്രമേ നല്കാൻ സാധിക്കൂ. അപേക്ഷ അയയ്ക്കുന്നതിനു /സബ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. നിശ്ചിത തീയതിക്കകം OBC, EWS, SC, ST സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ സാധിക്കാത്തവർ താത്കാലികമായി സാക്ഷ്യപത്രം അപ്ലോഡ് ചെയ്യണം.
നീറ്റ് പരീക്ഷ സമയം മൂന്ന് മണിക്കൂർ 20 മിനിട്ടാണ്. മൊത്തം 200 ചോദ്യങ്ങളിൽ 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. എ, ബി വിഭാഗത്തിൽ ബി വിഭാഗത്തിലാണ് ചോയ്സുള്ളത്. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് നീറ്റിനുള്ളത്. വിദേശത്തു മെഡിക്കൽ പഠനത്തിനും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലൊഴികെ എല്ലായിടത്തും നീറ്റ് യോഗ്യതാ മാനദണ്ഡമുണ്ട്. മെയ് ഏഴിനു നടക്കുന്ന പരീക്ഷയ്ക്ക് രണ്ടു മാസത്തോളം സമയമുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ചിട്ടയോടെയുള്ള പഠനത്തോടൊപ്പം, സമയക്രമം വിലയിരുത്താൻ മാതൃക ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ശ്രമിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |