ആലപ്പുഴ: പാർട്ടിയിലെ ജീർണത മൂടിവച്ചാൽ ഉപ്പുവച്ച നിലം പോലെ വികൃതമാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്‌ക്ക് അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലം കമ്മിറ്റികൾ ആലപ്പുഴ ബീച്ചിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ജാഥ തുടങ്ങുമ്പോൾ ചില സംഘടനാ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് മറച്ചുവയ്‌ക്കാനല്ലേ യാത്രയെന്നായിരുന്നു ചിലരുടെ ചോദ്യം. പാട്ടിയിലെ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിച്ചു. നിലവിൽ പ്രശ്‌നങ്ങളില്ല. പാർട്ടിയിലെ തെറ്റായ പ്രവണതകളെ ഫലപ്രദമായി നേരിട്ട് മുന്നോട്ട് പോകും. ഏതു തരത്തിലുള്ള ജീർണതകളെയും തുടക്കത്തിലെ നുള്ളിക്കളയും. ജനങ്ങളുടെ മേൽ കുതിര കയറുന്ന പാർട്ടിയല്ല സി.പി.എം. ജനങ്ങളുടെ അംഗീകാരമില്ലാതെ പാർട്ടിക്ക് മുന്നോട്ടു പോകാനാവില്ല. പേരിന്റെ വലതുഭാഗത്ത് എഴുതി വയ്‌ക്കുന്ന സ്ഥാനമല്ല നേതാവിന്റേത്. ഒരു കാലഘട്ടം മുഴുവൻ സമൂഹത്തിന്റെ വളർച്ചയ്‌ക്ക് ത്യാഗപൂർണമായ ജീവിതം നയിച്ചവരാണ് നേതൃത്വം. വിഭാഗീയതയുടെ പേരിൽ കഴിവുള്ളവർ പാർട്ടി വിട്ടുപോയിട്ടുണ്ട്. അവരെ തിരിച്ചു കൊണ്ടുവരും. സംഘടനാപരമായ ചില തീരുമാനങ്ങളെടുക്കുമ്പോൾ ചിലപ്പോൾ നഷ്‌ടമുണ്ടാകും. സാമൂഹികപരമായി പാർട്ടിക്ക് ലാഭമുണ്ടാകും. പാർട്ടിയുടെ അജണ്ട മാദ്ധ്യമങ്ങളല്ല തീരുമാനിക്കേണ്ടത്. വിഭാഗീയതയുടെ കാലത്ത് ചെയ്‌തതു പോലെ ഇനി മാദ്ധ്യമങ്ങൾക്ക് ചെയ്യാനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ജാഥാംഗങ്ങളായ പി.കെ.ബിജു, അഡ്വ. സി.എസ്. സുജാത, എം. സ്വരാജ്, കെ.ടി.ജലീൽ, ജെയ്‌ക് സി. തോമസ്.ജില്ലാ സെക്രട്ടറി ആർ. നാസർ, എ.എം. ആരിഫ് എം.പി. എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, വിപ്ളവ ഗായിക പി.കെ. മേദിനി തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് കായംകുളം, ചാരുംമൂട്, ചെങ്ങന്നൂർ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പത്തനംതിട്ടയിൽ പ്രവേശിക്കും.
കൊയ്‌ത്ത് നിറുത്തിച്ച് പാർട്ടി
ജാഥയിൽ ആളുകളെ പങ്കെടുപ്പിക്കാൻ കുട്ടനാട്ടിൽ കൊയ്‌ത്ത് നിറുത്തിച്ചെന്ന് കർഷകരുടെ ആരോപണം. എടത്വ കണിയാംകടവ് പാടത്ത് ഏഴ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള കൊയ്‌ത്താണ് തടഞ്ഞത്. ജാഥയ്‌ക്കെത്തിയില്ലെങ്കിൽ ജോലിയുണ്ടാവില്ലെന്ന് ചുമട്ടുതൊഴിലാളികളെ ഭീഷണിപ്പെടുത്തിയുള്ള സി.പി.എം കൈനകരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷിന്റെ സംഭാഷണവും വിവാദമുണ്ടാക്കി. ഇരുസംഭവങ്ങളെക്കുറിച്ചും പാർട്ടി പ്രതികരിച്ചിട്ടില്ല.
മുന്നറിയിപ്പ് നൽകി സെക്രട്ടറി
കുട്ടനാട്ടിലെ പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിച്ച് എം.വി. ഗോവിന്ദൻ. നെടുമുടിയിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ പാർട്ടിയിൽ എന്തോ പിശകുണ്ട്. അത് എനിക്കറിയാം. അതൊക്കെ മാറ്റും. കമ്മ്യൂണിസ്‌റ്റ് പാർട്ടി തെറ്റായ ഒരു പ്രവണതയും പൊറുപ്പിക്കില്ല. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടു പോകാൻ ആരെയും അനുവദിക്കില്ല. അങ്ങനെയാരെങ്കിലും കരുതിയാൽ നടക്കില്ല. നന്നായി പ്രവർത്തിച്ചാൽ തഴച്ചുവളരും. അല്ലെങ്കിൽ ഉപ്പുകലം പോലെയാകുമെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |