ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത തേടി ഹർജികൾ സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടു. ഏപ്രിൽ 18ന് ഭരണഘടന ബെഞ്ച് വാദം ആരംഭിക്കും. ഒരേ ലിംഗത്തിൽപെടുന്നവർ തമ്മിലുള്ള വിവാഹത്തിന് സ്‌പെഷ്യൽ മാര്യേജ് പ്രകാരം സാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികളാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.
ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഗ, ജെ ബി പർദിവാല എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജികൾ ഭരണഘടന ബെഞ്ചിന് വിട്ടത്. സമൂഹത്തിൽ വളരെയധികം പ്രത്യാഘാതം ഉണ്ടാക്കാവുന്ന വിഷയമാണ് സ്വവർഗ വിവാഹമെന്ന് സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകുന്ന കാര്യത്തിൽ പാർലമെന്റാണ് തീരുമാനം എടുക്കേണ്ടതെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു.
സ്വവർഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകുന്നത് വലിയ സങ്കീണതകൾക്ക് വഴിവച്ചേയ്ക്കും. ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതും പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഇന്ത്യൻ കുടുംബമെന്ന ആശയവുമായി ഒത്തുപോകില്ല. ഭാര്യ, ഭർത്താവ് അവരിൽ നിന്ന് ജനിക്കുന്ന മക്കൾ എന്ന സങ്കൽപ്പവുമായി സ്വവർഗ വിവാഹം താരതമ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്വവർഗ ബന്ധം ക്രിമിനൽ കുറ്റമല്ലെങ്കിലും വിവാഹത്തിന് നിയമ സാധുത നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |