മുംബയ്: ഇന്ന് അവസാനിച്ച ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയിൽ ടീംഇന്ത്യയ്‌ക്ക് സംഭവിച്ച ഒരു തിരിച്ചടിയായിരുന്നു മുൻനിര ബാറ്റർ ശ്രേയസ് അയ്യരുടെ പരിക്ക്. കടുത്ത നടുവേദനയെ തുടർന്ന് നാലാംദിനം ജഡേജയ്‌ക്ക് ശേഷം ബാറ്റ് ചെയ്യേണ്ട അയ്യർ കളിച്ചതേയില്ല. പരിക്ക് ഭേദമാകാൻ അൽപം സമയമെടുക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഉടൻ ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിൽ ശ്രേയസിന് പകരം ആര് ടീമിലിടം നേടും എന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.
മലയാളി താരം സഞ്ജു സാംസണാണ് ബിസിസിഐ തേടുന്ന പകരക്കാരിൽ മുൻനിരയിലുള്ളതെന്നാണ് പുറത്തുവരുന്ന സൂചനകൾ. ശ്രീലങ്കൻ പര്യടനത്തിനിടെ പരിക്കേറ്റ ശേഷം ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിലായിരുന്ന സഞ്ജു ടീമിലിടം നേടാൻ സാദ്ധ്യത വളരെ കൂടുതലാണ്. എന്നാൽ സഞ്ജു മാത്രമല്ല മികച്ച ഫോമിലുള്ള മറ്റു ചിലരെയും ഇത്തരത്തിൽ പരിഗണിക്കാൻ ഇടയുണ്ട്.
അടുത്തിടെ നടന്ന ടി20 പരമ്പരകളിൽ ഭാഗമായിരുന്ന ദീപക് ഹുഡയും ഇന്ത്യൻ സ്‌ക്വാഡിൽ ഇടംനേടാൻ സാദ്ധ്യതയുള്ള താരമാണ്. ഇതുവരെ ഏകദിനത്തിൽ അരങ്ങേറിയിട്ടില്ലെങ്കിലും ബാറ്റിംഗിലും സ്‌പിൻ ബൗളർ എന്ന ആനുകൂല്യവും ദീപക്കിന് അനുകൂല ഘടകങ്ങളാണ്.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പെർഫോമൻസ് കാഴ്‌ചവച്ച രജത്ത് പാട്ടിദാർ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ബംഗ്ളാദേശിനെതിരെയുമുള്ള പരമ്പരകളിൽ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ ഏകദിന അരങ്ങേറ്റ മത്സരം ഉണ്ടായില്ല. ഇത് രജത്തിനും മികച്ച അവസരമാണ്.
അഞ്ച് ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള രാഹുൽ ത്രിപാഠി ഇതുവരെ ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല. ബംഗ്ളാദേശിനെതിരെ ടീമിൽ അംഗമായിരുന്നു. കൂട്ടത്തിൽ മികച്ച റെക്കാഡുള്ളത് എന്നാൽ സഞ്ജുവിന് തന്നെയാണ്. 11 മത്സരങ്ങളിലായി 66 ശരാശരിയിൽ 330 റൺസ് സഞ്ജു നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒക്‌ടോബറിൽ നേടിയ 86 റൺസാണ് മികച്ച സ്‌കോർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |