പത്തനംതിട്ട: പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്, യാക്കോബായ സഭകളുടെ പ്രതിനിധികൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ സന്ദർശിച്ചു. ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ബിജു ഉമ്മൻ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. തർക്കം പരിഹരിക്കുന്നതിന് നിയമനിർമ്മാണം നടത്താനുള്ള നീക്കത്തെ ഓർത്തഡോക്സ് സഭ എതിർക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിനിധികൾ രണ്ടാംതവണയും ചർച്ച നടത്തിയത്. വെള്ളിയാഴ്ച കോട്ടയത്ത് കൂടിക്കാഴ്ച നടന്നിരുന്നു.
എം.വി. ഗോവിന്ദൻ പൗരപ്രമുഖരുമായി നടത്തിയ ചർച്ചയിൽ യാക്കോബായ സഭ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത പങ്കെടുത്തു. നിയമ നിർമ്മാണത്തിനു തയ്യാറാകുന്ന സർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.എബി സ്റ്റീഫൻ, ഫാ.ഏലിയാസ് ജോർജ്, വൈദിക സെക്രട്ടറി ഫാ.ജിജി തോമസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിനു വാഴമുട്ടം, ജോർജ് ബാബു, ജയ്സൺ ജീസസ് എന്നിവരാണ് യാക്കോബായ സഭയെ പ്രതിനിധീകരിച്ചത്.
കക്കുകളിനാടകം വിലക്കേണ്ടതില്ല
കക്കുകളി നാടകം അവതരിപ്പിക്കുന്നത് വിലക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ആരെയെങ്കിലും നാടകത്തിലൂടെ തേജോവധം ചെയ്യുന്നുവെന്ന് തോന്നിയാൽ അതിനെ വിമർശിക്കുന്നതിൽ തെറ്റില്ല. എന്നാൽ അതിന്റെ പേരിൽ നാടകം തന്നെ വിലക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ല.
ജനകീയ പ്രതിരോധ ജാഥയ്ക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണത്തിൽ പാർട്ടി ചിഹ്നം ഉപയോഗിച്ച് ജീവിത എഴുന്നെള്ളിച്ചതിൽ തെറ്റില്ല. ആരാധനാ ബിംബങ്ങളെ പാർട്ടി വേദികളിൽ പുനരാവിഷ്കരിക്കാറുണ്ട്. ക്ഷേത്രം ഭരിക്കാൻ പാർട്ടി നേതാക്കൾ വേണ്ടെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ക്ഷേത്രഭരണം വിശ്വാസികൾ നടത്തണം. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി ഒരു ക്ഷേത്രത്തിന്റെ ട്രസ്റ്റിയാണെന്നത് വിസ്മരിച്ചുകൂടാ.
ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ആരെയെങ്കിലും മിത്രമായോ ശത്രുവായോ കാണാൻ സി.പി.എം തയ്യാറല്ല. തർക്കത്തിന് പരിഹാരം കാണാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
സഭാ തർക്കം :സർക്കാർ
സത്യവാങ്മൂലം നൽകണം
ന്യൂ ഡൽഹി : സഭാ തർക്കത്തിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി. ഫെബ്രുവരി 21ന് സർക്കാർ അഭിഭാഷകൻ സമർപ്പിച്ച റിപ്പോർട്ടിനൊപ്പം ചീഫ് സെക്രട്ടറിയുടെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ സത്യവാങ്മൂലം ഇല്ലാത്തത് ഓർത്തഡോക്സ് വിഭാഗം ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ ചീഫ് സെക്രട്ടറിക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ നാലാഴ്ചയ്ക്കകം വീണ്ടും പരിഗണിക്കും. ഇതിനിടെ, സുപ്രീംകോടതി വിധി എറണാകുളത്തെ കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ പളളികൾക്ക് മാത്രമാണ് ബാധകമെന്ന് വ്യക്തമാക്കി തൃപ്പൂണിത്തുറ സ്വദേശി ജെൻസ് ജോർജ് സുപ്രീംകോടതിയെ സമീപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |