3മാസം 331 തീപിടിത്തങ്ങൾ
കോഴിക്കോട്: ചൂട് കൂടിയതോടെ ജില്ലയിൽ തീപിടിത്തം വ്യാപകം. ജനുവരി മുതൽ ഇന്നലെ വരെ 9 ഫയർ സ്റ്റേഷന് കീഴിലായി ചെറുതും വലുതുമായ 331 തീപിടിത്തങ്ങളുണ്ടെന്നാണ് കണക്ക്. പൊതുനിരത്തിലെ മാലിന്യ നിക്ഷേപത്തിലേക്ക് വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളും അലക്ഷ്യമായി തീ കത്തിക്കുന്നതുമാണ് പലപ്പോഴും അഗ്നിബാധയ്ക്ക് കാരണമാകുന്നത്. കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ പരിധിയിൽ 57 തീപിടിത്തങ്ങളാണ് ഉണ്ടായത്. വെള്ളിമാട് കുന്ന് -45, മീഞ്ചന്ത- 51, നരിക്കുനി 27, മുക്കം 24, കൊയിലാണ്ടി 23, വടകര 40 ,പേരാമ്പ്ര 30, നാദാപുരം 34. ഇതിൽ കൂടുതൽ തീപിടിത്തങ്ങളുണ്ടായത് ബീച്ച് ഫയർസ്റ്റേഷൻ പരിധിയിലാണ്. തൊട്ട് പിന്നാലെ മീഞ്ചന്തയുമാണ്. വടകര വൈക്കിലശ്ശേരി രാമത്ത് മലയിൽ, ചൂരണിമേഖലയിൽ, പൊക്കുന്ന് മലയിൽ, ബാലുശ്ശേരി, നരിക്കുനി, എലത്തൂർ, കുറ്രിക്കാട്ടൂർ തുടങ്ങിയ ഇടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അഗ്നിബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ് ദിവസം പുഷ്പ ജംഗ്ഷന് സമീപം കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചിരുന്നു.
കോർപറേഷന് കീഴിലെ ഞെളിയൻ പറമ്പ് മാലിന്യസംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തം ഭീതി പടർത്തി. മിനുട്ടുകൾക്കുള്ളിൽ പ്രദേശമാകെ വിഷപ്പുക നിറഞ്ഞു. അഗ്നിരക്ഷാ സേന എത്തി മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യക്കൂമ്പാരം ഇളക്കിമറിച്ചാണ് വെള്ളമടിച്ച് തീ നിയന്ത്രണ വിധേയമാക്കിയത്. വിലങ്ങാട് പാനോത്തിനു സമീപം ആനക്കുഴി മലയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഏക്കർ കൃഷി സ്ഥലമാണ് കത്തി നശിച്ചത്. ഇതിൽ 95 ശതമാനവും അടിക്കാടുക്കൾക്കും തീപിടിച്ചു. അഗ്നിശമനസേനയുടെ അവസരോചിതമായ ഇടപെടൽ കൊണ്ടു മാത്രമാണ് വലിയ അപകടങ്ങളിലേക്ക്‌പോകാതിരുന്നത്.
രാത്രി കടകൾ അടച്ചുപോകുമ്പോൾ പലരും കടകൾക്ക് മുമ്പിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്. ഇങ്ങനെ ചെയ്യുമ്പോൾ തീ മറ്റു പ്രദേശങ്ങളിലേക്ക് പടരാൻ സാദ്ധ്യതയേറെയാണ്. മുൻ വർഷങ്ങളിൽ മാർച്ച് ആദ്യത്തോടെയാണ് ചപ്പു ചവറുകൾക്കും ഉണങ്ങിയ പുല്ലിനും തീപിടിച്ചിരുന്നത്.
@ ഇന്നലേയും തീ പടർന്നു
കുറ്രിക്കാട്ടൂർ പൈങ്ങോട്ടുപുറത്ത് പാലോറകുന്ന് മലക്ക് തീ പിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാട്ടുതീ പല ഇടങ്ങളിലായി പടർന്ന് പിടിക്കുകയായിരുന്നു. കാറ്റിന്റെ ശക്തിയിൽ തീ ആളിക്കത്തിയത് പരിഭ്രാന്തി പരത്തി. വെള്ളിമാട്കുന്ന് ഫയർ സ്റ്രേഷനിൽ നിന്ന് 2 യൂണിറ്റ് എത്തി ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം ഒന്നര ഏക്കറോളം തീ കത്തി നശിച്ചു. കാരണം വ്യക്തമല്ല.
@ഓടിത്തളർന്ന് അഗ്നിരക്ഷാസേന
തീപിടിത്തം പതിവായതോടെ നേട്ടോട്ടമോടി അഗ്നിരക്ഷാസേന. നാലും അഞ്ചും കോളുകളാണ് ജില്ലയിലെ അഗ്നിരക്ഷാ ഓഫീസുകളിലേക്ക് വരുന്നത്. ഇതോടെ പലയിടങ്ങളിലായി ഓടിയെത്തേണ്ട അവസ്ഥയിലാണ് സേനകൾ. മാത്രമല്ല വലിയ ഏരിയകളിൽ എത്തിപ്പെടാനും സാധിക്കുന്നില്ല. അതേ സമയം തീ അണയ്ക്കാൻ ആവശ്യത്തിന് ഉപകരണങ്ങളും വാഹനവും ഇല്ലാത്തത് സേനയെ കുഴക്കുന്നുണ്ട്.
# ഫയർഫോഴ്സിന്റെ നിർദേശങ്ങൾ
* ഓഫീസുകളിൽ വെന്റിലേഷൻ സൗകര്യം
* പാഴ് വസ്തുക്കളും കടലാസുകളും നീക്കണം
* പ്രാഥമിക അഗ്നി സുരക്ഷാ സംവിധാനംവേണം
* കെട്ടിടത്തിന് പുറത്ത് ശബ്ദംകേൾക്കുന്ന തരത്തിൽ അലാറം
* പ്രധാനഫയലുകളുംരേഖകളും ഡിജിറ്റലായി സൂക്ഷിക്കണം
* ജീവനക്കാർക്ക് പ്രാഥമിക അഗ്നിരക്ഷാ പരിശീലനം
* രക്ഷാ പ്രവർത്തനത്തിന്‌റോഡ് സജ്ജമായിരിക്കണം
* ഫയർ, ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തി അപാകത പരിഹരിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |