തൊടുപുഴ: അനധികൃത മസാജിംഗ് പാർലറിന്റെ മറവിൽ അനാശാസ്യപ്രവർത്തനം നടത്തിയ സ്ത്രീകളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മസാജിങ് പാർലറിലെ ജോലിക്കാരായ വയനാട് സ്വദേശി ലീന (35), തിരുവനന്തപുരം സ്വദേശി വിനോഫ (33), മസാജിംഗിന് എത്തിയ മുട്ടം സ്വദേശികളായ ജയിംസ് (24), കണ്ണൻ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉടമ കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ. സന്തോഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഉടമയുടെ അറിവോടെ ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെ തൊടുപുഴ നഗരത്തിൽ പുതിയ കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപത്തെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സിൽ പ്രവർത്തിച്ചുവന്നിരുന്ന ലാവ ബ്യൂട്ടി പാർലറിലാണ് ഡിവൈ.എസ്.പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ബ്യൂട്ടിപാർലറിന് മാത്രമുള്ള ലൈസൻസിന്റെ മറവിലാണ് അനധികൃതമായി മസാജിങ് സെന്ററായി സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആലപ്പുഴ സ്വദേശിയായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ കൂടുതൽ യുവതികൾ ജോലി ചെയ്തിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. സ്ഥാപനത്തിൽ നിന്ന് 42,000 രൂപയും മസാജിന് ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മസാജിങ്ങിനായി മൂന്ന് മുറികളാണ് സ്ഥാപനത്തിൽ തയ്യാറാക്കിയിരുന്നത്. ആറുമാസത്തിലേറെയായി തൊടുപുഴയിൽ പ്രവർത്തിച്ചുവരുന്ന ലാവാ ബ്യൂട്ടിപാർലറിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. സ്ഥാപന ഉടമയെയും പിടിയിലായ മറ്റുള്ളവരെയും പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥാപന ഉടമയെ കസ്റ്റഡിലെടുക്കാൻ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കും. റെയ്ഡിൽ ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ഷംസുദ്ദീൻ, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ജയ്മോൻ, ഹരീഷ്, തൊടുപുഴ എസ്.ഐ തോമസ്, സി.പി.ഒ മനു, വനിതാ സി.പി.ഒ സൗമ്യ കെ. മോഹൻ, കെ. ശ്രീജ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |