കൊച്ചി: ബ്രഹ്മപുരത്തെ ബ്രഹ്മാണ്ഡദൗത്യം, 'മിഷൻ സേഫ് ബ്രത്ത്' കേരള അഗ്നി രക്ഷാ സേനയുടെ ചരിത്രത്തിലെ സർവകാല റെക്കാഡായി. ഇടതടവില്ലാതെ 300 മണിക്കൂറും 3880 മനുഷ്യാദ്ധ്വാനവുമാണ് അഗ്നിശമന സേന ബ്രഹ്മപുരത്ത് വിനിയോഗിച്ചത്. പുറമെ വ്യോമ- നാവിക സേന, ബി.പി.സി.എൽ തുടങ്ങി ഏജൻസികളുടെ സേവനവും ആദ്യഘട്ടത്തിൽ ലഭ്യമായി.
കേരള അഗ്നിരക്ഷാസേനയുടെ ചരിത്രത്തിൽ ഇതുവരെയുള്ള തീയണയ്ക്കൽ ദൗത്യത്തിന്റെ ദൈർഘ്യം 6-7 മണിക്കൂർ മാത്രമാണ്. സാധാരണ തീയണയ്ക്കാൻ പുറപ്പെടുമ്പോൾ സേനയുടെ പരിഗണന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമാണ്. മാലിന്യപ്ലാന്റിന് തീപിടിക്കുമ്പോൾ തീയണയ്ക്കുക എന്ന ഏകലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ആദ്യം പുറപ്പെട്ടത് തൃക്കാക്കര സ്റ്റേഷനിലെ രണ്ട് യൂണിറ്രാണ്. വിഷപ്പുക ആകാശംമുട്ടെ നിറഞ്ഞപ്പോൾ ആളില്ലാത്ത ബ്രഹ്മപുരമല്ല, ആൾതിരക്കുള്ള കൊച്ചിയാണ് മുമ്പിലെന്ന ബോധ്യം സേനയ്ക്ക് കടുത്ത വെല്ലുവിളിയായി. അതോടെ മാറിമറിഞ്ഞ അന്തരീക്ഷത്തിൽ ആഞ്ഞടിച്ച ഫയർ ഫൈറ്റിംഗ് ആണ് 12 ദിവസം നീണ്ടുനിന്ന റെക്കാഡ് പോരാട്ടമായി മാറിയത്. ആദ്യത്തെ രണ്ടുദിവസം 75 ഉദ്യോഗസ്ഥർ വീതമുള്ള രണ്ടുഷിഫ്റ്റിലായിരുന്നു തീയണയ്ക്കൽ. രണ്ടാം ദിവസം തീ നിയന്ത്രണവിധേയമായി. അതിൽ ആശ്വസിക്കാനൊരുങ്ങുമ്പോഴാണ് പ്ലാസ്റ്റിക് മലയുടെ അടിത്തട്ടിൽ നിന്ന് അപ്രതീക്ഷിതമായി അഗ്നിനാളങ്ങൾ ആളിക്കത്തിയത്. പിന്നെ പിന്തിരിയാതെ നടത്തിയ പരിശ്രമമാണ് 13ന് വൈകിട്ട് 5നാണ് പര്യവസാനിച്ചത്.
മാർച്ച് 2 ന് വൈകിട്ട് 4 മണിയോടെ തുടങ്ങിയ ദൗത്യം 13ന് വൈകിട്ട് 5ന് പര്യവസാനിപ്പിക്കുമ്പോൾ, 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ സമരസേനാനികൾ അനുഭവിച്ചറിഞ്ഞ സംതൃപ്തിയിലായിരുന്നു അഗ്നിശമന സേന.പരസ്പരം ആശ്ലേഷിച്ചും ഓഫീസർമാരെ എടുത്തുയർത്തിയുമാണ് ആഹ്ലാദം പങ്കുവച്ചത്.
:കെ. ഹരികുമാർ, ജില്ല ഫയർ ഓഫീസർ
ബ്രഹ്മപുരത്തെ മനുഷ്യാദ്ധ്വാനം (3880)
ആദ്യത്തെ 2 ദിവസം 75 ഉദ്യോഗസ്ഥർ വീതം രണ്ട് ഷിഫ്റ്റുകൾ: 300
പിന്നീടുള്ള 9 ദിവസം 135 വീതമുള്ള രണ്ടുഷിഫ്റ്റുകൾ: 2730
സിവിൽ ഡിഫൻസ് വോളണ്ടിയർ: 650
ഹോം ഗാർഡ്: 200
യന്ത്രസംവിധാനം
50 ഹിറ്റാച്ചി
25 ഫയർ എൻജിൻ
14 ഹൈടെൻഷൻ പമ്പ്
സേനയുടെ 4 ഹെലികോപ്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |