തിരുവനന്തപുരം: പ്രതിപക്ഷ എം.എൽ.എമാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ച് സംഘർഷഭരിതമായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിനു നേരെ കമ്പും മറ്റും വലിച്ചെറിഞ്ഞു.
പിണറായി വിജയൻ, മുഹമ്മദ് റിയാസ്, എ.എൻ ഷംസീർ എന്നിവരുടെ കോലവുമായാണ് യൂത്ത് കോൺഗ്രസ് മാർച്ച് ആരംഭിച്ചത്. പൊലീസ് തടഞ്ഞതോടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നുസൂർ, സംസ്ഥാന സെക്രട്ടറിമാരായ സജീർ നേമം, ജെ.എസ് അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഇതിന് തൊട്ടു മുൻപ് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ച് വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. വാഴയിൽ മുഹമ്മദ് റിയാസിന്റെ മുഖം വച്ചുകൊണ്ടാണ് പ്രവർത്തകരെത്തിയത്.
മാദ്ധ്യമ പ്രവർത്തകന് മർദ്ദനം
പ്രകടനത്തിനിടെ മാദ്ധ്യമപ്രവർത്തകനെ യൂത്ത് കോൺഗ്രസുകാർ ആക്രമിച്ചു. മീഡിയ വൺ കാമറാമാൻ സാദ്ധിഖ് പാറയ്ക്കലിനാണ് മർദ്ദനമേറ്റത്. ചിലർ കാമറകൾ തട്ടിമാറ്റുകയും ചെയ്തതോടെ ചിത്രീകരണം നിറുത്തിവച്ച് മാദ്ധ്യമങ്ങൾ പ്രതിഷേധിച്ചു.
മർദ്ദനത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസും സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |