കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കാനുള്ള നടപടികൾ വൈകുന്നതിൽ കേന്ദ്ര തുറമുഖ- ഷിപ്പിംഗ് മന്ത്രാലയത്തിന് അതൃപ്തി. ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തുറമുഖ വകുപ്പിന് കേന്ദ്ര തുറമുഖ- ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന് കത്തെത്തി.
തങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിവരം എത്രയും വേഗം നൽകണമെന്നാണ് കേന്ദ്ര തുറമുഖ- ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിർദേശം. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കണമെന്ന അപേക്ഷയിൽ എട്ട് മാസം മുമ്പാണ് അധികമായി ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയത്. എന്നാൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള സെക്യൂരിറ്റി റൂം, ചുറ്റുമതിലിന് മുകളിൽ കമ്പിച്ചുരുൾ സ്ഥാപിക്കൽ, നിരീക്ഷണ കാമറ സംവിധാനം എന്നിവ ഇതുവരെ സജ്ജമായിട്ടില്ല. ഇവ സജ്ജമാകാൻ ഇനിയും ഒന്നേകാൽ മാസം വേണമെന്നാണ് പോർട്ട് അധികൃതരുടെ വിശദീകരണം. ടെണ്ടർ അടക്കമുള്ള നടപടി ക്രമങ്ങൾ പാലിക്കേണ്ടതിനാലാണ് പ്രവൃത്തികൾ വൈകുന്നതെന്നും വിശദീകരിക്കുന്നു.
നിർദ്ദേശിച്ച ക്രമീകരണങ്ങളും ഇപ്പോഴത്തെ സ്ഥിതിയും
പോർട്ടിന് ചുറ്റും എട്ടടി ഉയരത്തിൽ ചുറ്റുമതിലും മുകളിൽ കമ്പിച്ചുരുളും- പൂർത്തിയാകാൻ ഇനിയും ഒന്നേകാൽ മാസം വേണം
എമിഗ്രേഷൻ ജോലികൾക്കായി പൊലീസ് ഉദ്യോഗസ്ഥർ- നടപടികൾ പുരോഗമിക്കുന്നു
പോർട്ടിൽ നിരീക്ഷണ കാമറ സംവിധാനം- പൂർത്തിയായില്ല, കെ.എസ്.ഐ.ഇയെ ഏൽപ്പിച്ചിരിക്കുന്നു
ഗേറ്രിലും പരിസരത്തും സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ നിയമിക്കുക - നിയമനം നടന്നില്ല
പുറത്ത് നിന്നുള്ളവരുടെ പ്രവേശനത്തിന് നിയന്ത്രണം- എൻട്രി, എക്സിറ്റ് പോയിന്റിൽ രജിസ്റ്ററും തൊഴിലാളികൾക്ക് സ്മാർട്ട് കാർഡും ഏർപ്പെടുത്തി
വാർഫിന്റെ 50 മീറ്റർ പരിധി ഓപ്പറേഷൻ ഏരിയയായി പ്രഖ്യാപിക്കുക- പ്രഖ്യാപനം നടത്തി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു
പോർട്ട് ഏരിയയെ നിരോധിത മേഖലയാക്കുക- പ്രഖ്യാപനം നടത്തി, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |