വാഷിങ്‌ടൺ: നീലചിത്ര നായികയ്ക്ക് പണം നൽകി സ്വാധിനിക്കാൻ ശ്രമിച്ച കേസിൽ തന്നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തേക്കും എന്നറിയിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ വിലക്ക് നേരിട്ടതിന് പിന്നാലെ സ്വന്തമായി ആരംഭിച്ച ട്രൂത്ത് എന്ന ഡിജിറ്റൽ പ്ളാറ്റ്ഫോമിലൂടെയാണ് ട്രംപ് വെളിപ്പെടുത്തൽ നടത്തിയത്. 2016 ഇലക്ഷന് മുന്നോടിയായി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാതിരിക്കാൻ പണം കൈമാറിയെന്നാണ് റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയായ ട്രംപിനെതിരെയുള്ള കേസ്.
മാൻഹാട്ടൺ ജില്ലാ അറ്റോർണിയുടെ ഓഫീസിൽ നിന്നാണ് അറസ്റ്റിനെക്കുറിച്ചുള്ള വിവരം ചോർന്നു കിട്ടിയതെന്നാണ് ട്രംപ് അറിയിക്കുന്നത്. അറസ്റ്റിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം നടത്തി. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപായി സ്റ്റോമി ഡാനിയേൽസ് എന്ന പേരിലറിയപ്പെടുന്ന അശ്ളീല ചിത്ര നായികയ്ക്ക് 130,000 ഡോളർ നൽകിയെന്ന കേസിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന സൂചനയാണ് ഡൊണാൾഡ് ട്രംപ് നൽകിയത്. സ്റ്റോമിയുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി ട്രംപ് നിഷേധിച്ചിട്ടുണ്ടെങ്കിലും. തിരഞ്ഞെടുപ്പിന് മുൻപ് തന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കാവുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും മൗനം പാലിക്കാനായി ട്രംപ് പണം കൈമാറിയെന്നാണ് നിലനിൽക്കുന്ന ആരോപണം.
കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി കുറ്റം ചാർത്തപ്പെടുന്ന മുൻ പ്രസിഡന്റായി 76-കാരനായ ട്രംപ് മാറും. മാൻഹാട്ടൻ ജൂറി കുറ്റം ചുമത്തിയാൽ അദ്ദേഹം കീഴടങ്ങി നിയമനടപടികളുമായി സഹകരിക്കുമെന്നാണ് ട്രംപിന്റെ അഭിഭാഷകർ കഴിഞ്ഞ ദിവസം വാർത്താ മാദ്ധ്യമത്തെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |