ശിവൻകുട്ടിയണ്ണനെ മേശപ്പുറത്ത് വയ്ക്കുകയും ഈപീജയരാജനണ്ണൈ സ്പീക്കർക്കസേരയെടുത്ത് ഉള്ളം കൈയിൽ അമ്മാനമാടുകയും ചെയ്ത ഭക്തിനിർഭരമായ ചടങ്ങുകളോടെ എട്ടാണ്ട് മുമ്പ് സമാപിച്ച കളിയാട്ട മഹോത്സവത്തിന് ശേഷം ജനാധിപത്യത്തിന്റെ ശ്രീകോവിൽ വീണ്ടുമൊന്ന് ഉഷാറായി.
മേശപ്പുറത്ത് വയ്ക്കപ്പെട്ട ശിവൻകുട്ടിയണ്ണൻ ഇപ്പോൾ ശ്രീകോവിലിന്റെ നടത്തിപ്പ് ശാന്തിക്കാരിലൊരാളാണ്. ജയരാജനണ്ണൈ ശ്രീകോവിലിന്റെ പടിയിറങ്ങിപ്പോയി ഭക്തിമാർഗത്തിലൂടെ സഞ്ചരിച്ച് കാലം കഴിക്കുന്നു. പളനിയാണ്ടവനെ പൂജിച്ച് കഴിയുകയാണോ എന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാം.
ശ്രീകോവിലിന്റെ പകിട്ടും പത്രാസുമൊക്കെയങ്ങ് മാറി. ശിവൻകുട്ടിയണ്ണനെ സമാധാനത്തിന്റെ വെള്ളരിപ്രാവ് കണക്കെയാണിപ്പോൾ കണ്ടുവരുന്നത്. ശ്രീകോവിലിലെ മഹാസാധുവായി പിണറായി സഖാവ് പൂജയും വഴിപാടുകാര്യങ്ങളുമൊക്കെ നോക്കി നടത്തുന്നു.
ശ്രീകോവിലിന്റെ നടതുറന്ന് പൂജാദിമന്ത്രങ്ങൾ ഉരുക്കഴിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് ഭക്തവത്സലനായ ഷംസീർ സഖാവാണ്. ആൾ തികഞ്ഞ സമാധാനകാംക്ഷിയാണ്. ഇടതുവശത്തായി സദാ നാമജപവുമുരുവിട്ട് കരഞ്ഞുകൊണ്ട് വടശ്ശേരിസതീശൻജി നില്പുണ്ട്. സതീശൻജിയുടെ പ്രാർത്ഥനയും വഴിപാടും കേട്ടുകേട്ടിട്ടാണ് ഷംസീർസഖാവ് നാഡീജ്യോതിഷത്തിലേക്ക് തിരിഞ്ഞാലോ എന്ന് ചിന്തിച്ചതത്രെ. അടുത്ത കളിയാട്ടം എങ്ങനെയും അതിഗംഭീരമാക്കണമെന്ന ചിന്ത മഹാജ്ഞാനിയായ ഷംസീർസഖാവിൽ കലശലായിരുന്നു. അങ്ങനെ അതിലേക്കുള്ള തയാറെടുപ്പുകളിലേക്ക് ഷംസീർസഖാവ് കടക്കുകയുണ്ടായി. കളിയാട്ടത്തിന് നാളും തീയതിയും കുറിക്കാൻ മഹാസാധു പിണറായി സഖാവ് ഷംസീർ സഖാവിനെ തന്നെയാണ് ചുമതലപ്പെടുത്തിയത്. ജ്യോതിഷപരിശോധന നടത്തിയപ്പോൾ നല്ല സമയം അടുത്തുവന്നിട്ടുണ്ടെന്ന് കണ്ടെത്തി. അങ്ങനെയാണ് ശ്രീകോവിലിൽ കാര്യങ്ങളൊക്കെ അങ്ങ് ഉഷാറാകാൻ തുടങ്ങിയത്.
കളിയാട്ടത്തിന് ആരംഭമായിട്ടുണ്ട്. എത്രനാൾ നീണ്ടുനിൽക്കുന്ന ഉത്സവമാണ് എന്ന് നിശ്ചയിച്ചിട്ടില്ല. ഷംസീർ സഖാവിന് അക്കാര്യത്തിൽ ചില്ലറ കൺഫ്യൂഷൻ ഉണ്ടെന്ന് കേൾക്കുന്നു. വടശ്ശേരി സതീശൻജിയുടെ നാമജപയജ്ഞം അത്യുച്ചത്തിലാവുന്നത് ഉത്സവത്തെ ഹരം പിടിപ്പിക്കുന്നുണ്ട്.
ശിവൻകുട്ടിയണ്ണൻ മേശപ്പുറത്ത് വയ്ക്കപ്പെട്ടത് പോലെയല്ലെങ്കിലും കഴിഞ്ഞ ദിവസം ചാലക്കുടിക്കാരൻ സനീഷ് കുമാർ ജോസഫ് ജിയെ ഏതാണ്ട് മേശപ്പുറത്ത് വയ്ക്കുന്നതിന് സമാനമായി ഒന്നു വയ്ക്കാൻ സാധിച്ചിട്ടുണ്ട്. നടന്നത് പുറംവഴിപാടായത് കൊണ്ട് മേശപ്പുറത്ത് തന്നെ വയ്ക്കാൻ പരിമിതികളുണ്ടെന്ന് കൂട്ടിക്കോളൂ. അടി,തട, ഓതിരം, കടകം, കടകത്തിലോതിരം എന്നിത്യാദി വഹകൾ എല്ലാം തകൃതിയായി പുറംവഴിപാടിൽ കഴിഞ്ഞ ദിവസം പ്രകടമായിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രനേ ഇല്ലാതെ പോയിട്ടുള്ളൂ.
സമാധാനകാംക്ഷിയായി മാറിയിട്ടുണ്ടെങ്കിലും ഇതിനെല്ലാം കാർമ്മികത്വം വഹിക്കാൻ ശിവൻകുട്ടിയണ്ണൻ അവിടെയെത്താൻ മറന്നിരുന്നില്ല. എട്ടാണ്ട് മുമ്പ് മാണിപ്രമാണി സാറിന്റെ ബഡ്ജറ്റ് പെട്ടിയെഴുന്നള്ളത്ത് ആഘോഷമാക്കിയ സ്ഥാനികരെപ്പോലെ, ഇപ്പോൾ ഷംസീർസഖാവിന്റെ ചേംബർയാത്ര ആഘോഷമാക്കാൻ പുതിയ സ്ഥാനികരെത്തിയതും കളിയാട്ടമഹോത്സവത്തിലെ മുഖ്യ ആകർഷണമായിരുന്നു. അന്നത്തെ സ്ഥാനികർ ഇന്ന് പുറംവഴിപാടുകാരും അന്നത്തെ വഴിപാടുകാർ ഇന്ന് സ്ഥാനികരുമായി എന്ന വ്യത്യാസമേ ഉണ്ടായിട്ടുള്ളൂ. എന്തായാലും സംഗതി ഗംഭീരമായി.
ശ്രീകോവിലിനകത്തെ ഷംസീർസഖാവിന്റെ പൂജാദികർമ്മങ്ങൾക്ക് മുന്നോടിയായി നാഡീജ്യോതിഷം വച്ചൊരു പയറ്റ് തന്നെ നടക്കുകയുണ്ടായി. പാലക്കാട്ടുകാരനായ ഷാഫിപറമ്പിൽജി തോൽക്കും എന്നാണ് ഷംസീർ സഖാവ് നാഡീജ്യോതിഷ പ്രവചനം നടത്തിക്കളഞ്ഞത്. ഷാഫി പറമ്പിൽജി കുന്തം വിഴുങ്ങിയ പടയാളിയെ പോലെ നിന്നുകളഞ്ഞു.
അങ്ങനെ ഉത്സവം അകത്തും പുറത്തും നന്നായി നടക്കുന്നുണ്ട്. വടശ്ശേരി സതീശൻജിയുടെ കാഴ്ചപ്പാടിൽ മഹാസാധുവായ പിണറായി സഖാവ് ഉണ്ണാവ്രതത്തിലും മൗനവ്രതത്തിലുമാണ്. അതിൽ നിന്ന് അദ്ദേഹം ഉണരുന്ന മാത്രയിൽ പല അദ്ഭുതങ്ങളും സംഭവിക്കാനുള്ള പ്രതീക്ഷ പലരും പങ്കുവയ്ക്കുന്നുണ്ട്. അതെങ്ങനെ എന്ന് ചോദിച്ചാൽ കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കാൻ സാധിക്കില്ല എന്നേ പറയാനാവൂ.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീകോവിലിന്റെ പോക്ക് കണ്ടിട്ട് ബ്രഹ്മപുരം പോലെ എന്തോ ചില പുകകൾ ശ്രീകോവിലിലും സ്വൈരക്കേടായി മാറുന്നുണ്ടോയെന്ന് സംശയം. ബ്രഹ്മപുരത്തേക്കാൾ വലുത് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ വരാനിരിക്കുന്നു എന്ന അടക്കം പറച്ചിലും കേൾക്കുന്നുണ്ട്. സംഗതി നാഡീജ്യോതിഷമൊക്കെ വശമുണ്ടെങ്കിലും ഷംസീർ സഖാവിന്റെ ഇരിപ്പുവശം അത്ര പന്തിയല്ലെന്ന ആശങ്കയും ചിലരൊക്കെ പങ്കുവയ്ക്കുന്നു. ഇത്തരുണത്തിൽ 57ലെ സ്പീക്കർസാർ ശങ്കരനാരായണൻ തമ്പിയദ്ദേഹത്തിന്റെ ഓർമ്മകൾ പലർക്കും പ്രചോദനമാവട്ടെയെന്ന് ചിന്തിക്കാൻ ദ്റോണർക്കും തോന്നുന്നുണ്ട്.
ക്രിസ്തുദേവന്റെ പരിത്യാഗശീലവും ബുദ്ധന്റെ അഹിംസയും കൂടിച്ചേർന്ന മഹാമനുഷ്യനാണ് കേമുരളീധരൻജി. ഏഴരവെളുപ്പിന് എണീറ്റ് പച്ചവെള്ളം ചവച്ചരച്ച് കുടിച്ച്, ആട്ടിൻപാൽ സേവിച്ച്, ചർക്കയിൽ നൂൽനൂറ്റ് രഘുപതി രാഘവ പാടിയിട്ടേ മുരളീധരൻജി ദിവസം തുടങ്ങാറുള്ളൂ. ചർക്കയിൽ സ്വന്തമായി നൂൽനൂറ്റുണ്ടാക്കിയ ശുദ്ധമാം ഖാദിയേ അദ്ദേഹം ധരിക്കാറുള്ളൂ. എന്തിനോടും ഏതിനോടും ആസക്തി അദ്ദേഹത്തിന് ഇല്ല. സ്വജീവൻ പോലും രാഷ്ട്രത്തിനായി സമർപ്പിക്കാൻ മടിക്കാത്ത ത്യാഗം. അതാണ് ക്രിസ്തുദേവന്റെ പരിത്യാഗശീലം മുരളീധരൻജിയിൽ കുടികൊള്ളുന്നുവെന്ന് ആളുകൾ പറയുന്നത്.
വേണ്ടാ, വേണ്ടാ എന്ന് ആയിരം വട്ടം പറഞ്ഞിട്ടും ആളുകളെല്ലാവരും കൂടി രാജ്യത്തെ രക്ഷിക്കാൻ മുരളീധരൻജിയെ എം.എൽ.എയും എം.പിയുമൊക്കെ ആക്കി ജയിപ്പിക്കാൻ മത്സരിക്കുകയുണ്ടായി. ഈ ആളുകളുടെയൊക്കെ സ്നേഹനിർബന്ധത്തിന് വഴങ്ങിപ്പോയതാണ് മുരളീധരൻജി ചെയ്തുപോയ വലിയ കടുംകൈ. അത് വേണ്ടായിരുന്നു എന്ന് മുരളീധരൻജി ഇന്നിപ്പോൾ തിരിച്ചറിയുന്നു. അതുകൊണ്ടെന്തുണ്ടായി എന്നല്ലേ. മുരളീധരൻജി അക്കാര്യമങ്ങ് തുറന്നുപറഞ്ഞു. ഇനി എം.പിയുമാവണ്ട, എം.എൽ.എയുമാവണ്ട. മന്ത്രിപ്പണി തീരേ വേണ്ട എന്നദ്ദേഹം പറഞ്ഞിട്ടില്ല. പറയാതെ തന്നെ അത് നാട്ടുകാർക്ക് മനസ്സിലാക്കാവുന്ന കാര്യമാണ്.
പക്ഷേ മുരളീധരൻജിയുടെ മനസ് മനസ്സിലാക്കാത്ത കോഴിക്കോട്ടെ ആളുകളതാ വീണ്ടും വീണ്ടും 'അയ്യോ, മുരളിയേട്ടാ പോവല്ലേ", 'അയ്യോ മുരളിയേട്ടാ പോവല്ലേ"എന്നും പറഞ്ഞ് പോസ്റ്ററും നോട്ടീസുമായി നിൽക്കുന്നു. ഇതാണ് ഈ ആളുകളുടെ കുഴപ്പം. ഇവരുടെ സ്നേഹനിർബന്ധത്തിന് മുന്നിൽ അലിഞ്ഞില്ലാതാവുന്ന മുരളീധരൻജിയുടെ 'വൈബ് " ഊഹിക്കാവുന്നതേയുള്ളൂ.
ഇ-മെയിൽ: dronar.keralakaumudi@
gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |