തിരുവനന്തപുരം: ഷാഫി പറമ്പിൽ എം എൽ എയ്‌ക്കെതിരായ വിവാദ പരാമർശം സ്പീക്കർ പിൻവലിച്ചു. പരാമർശം അനുചിതമാണെന്നും രേഖകളിൽ നിന്ന് നീക്കംചെയ്യുമെന്ന് സ്പീക്കർ റൂളിംഗ് നൽകുകയും ചെയ്തു. അടുത്ത തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തോൽക്കുമെന്നായിരുന്നു സ്പീക്കറുടെ പരാമർശം.
സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയർന്നപരാതികൾ പരിശോധിക്കും, 14,15 തീയതികളിൽ സഭയിൽ ഉണ്ടായ സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു.സ്പീക്കറുടെ ഓഫീസിന് മുന്നിലെ ഉപരോധം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. പ്രതിപക്ഷത്തിന് വിയോജിപ്പുകളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാൻ പാടില്ലായിരുന്നു. സർക്കാർ നിർദേശ പ്രകാരമല്ല സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസിൽ തീരുമാനം എടുക്കുന്നത്. ഇത് ചെയറിന്റെ നിഷ്‌പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കാൻ സ്പീക്കർ എന്ന നിലയിൽ ശ്രമിച്ചിട്ടില്ല. മുൻഗാമികളുടെ മാതൃക പിന്തുടർന്ന് ചട്ടപ്രകാരമാണ് തീരുമാനങ്ങളെടുത്തത്. പ്രതിപക്ഷം സമാന്തര സഭ ചേർന്നത് അത്ഭുതപ്പെടുത്തി. മുതിർന്ന അംഗങ്ങൾ തന്നെ മുൻകൈ എടുത്ത് നടത്തിയ സമാന്തര സഭ സമ്മേളനം ഇനിയും ആവർത്തിച്ചാൽ നടപടിയുണ്ടാകും. ഇരു വിഭാഗങ്ങളും അനഭിലക്ഷണീയമായ നടപടി തുടരുന്നത് ശരിയല്ല. മാർഗനിർദേശങ്ങൾ പുനഃപരിശോധിച്ചു പുറപ്പെടുവിപ്പിക്കും- സ്പീക്കർ വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.തുടക്കം മുതൽ തന്നെ നിയമസഭ ഇന്നും പ്രക്ഷുബ്ധമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ മാനസികാവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ഇന്നും സഭ ടിവി കാണിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദി ഭരണത്തിന്റെ അതേ സമീപനമാണ് ഇവിടെയും. പ്രതിപക്ഷ എം എൽ എമാർക്കെതിരെ കള്ളക്കേസെടുത്തെന്നും മറുപടി പറയാതെ രക്ഷപ്പെടാനുള്ള ശ്രമമാണ് നേതൃത്വത്തിൽ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ആവശ്യങ്ങളിലൊന്നും തീരുമാനമുണ്ടായില്ല. ആവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്‌ക്കില്ലെന്നും സഭയുമായി സഹകരിക്കാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികൾ അൽപസമയത്തേക്ക് നിർത്തിവയ്ക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |