മാഞ്ചസ്റ്റർ : എതിർടീമായ ഫുൾഹാമിന്റെ പരിശീലകനുൾപ്പെടെ മൂന്നുപേർക്ക് ചുവപ്പ് കാർഡ് കണ്ട ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ജയിച്ച് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.എ കപ്പിന്റെ സെമിഫൈനലിലെത്തി. സെമിയിൽ ബ്രൈട്ടനാണ് യുണൈറ്റഡിന്റെ എതിരാളികൾ. ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളുകളും മാഴ്സെൽ സാബിറ്റ്സറിന്റെ ഗോളുമാണ് മാഞ്ചസ്റ്ററിന് വിജയം നൽകിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ ചെന്ന് വിറപ്പിച്ച ഫുൾഹാം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുന്നിലെത്തി. 49-ാം മിനിട്ടിൽ അലക്‌സാണ്ടർ മിട്രോവിച്ചാണ് ഫുൾഹാമിനായി വലകുലുക്കിയത്. പിന്നീട് തിരിച്ചടിക്കാനായി യുണൈറ്റഡ് മുന്നേറ്റം ശക്തമാക്കി. കിട്ടിയ അവസരങ്ങളിൽ ഫുൾഹാമും ആക്രമിച്ചുകളിച്ചു. ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുടെ മികച്ച സേവുകളാണ് യുണൈറ്റഡിന്റെ രക്ഷയ്ക്കെത്തിയത്. എന്നാൽ 70-ാം മിനിട്ടിൽ മാഞ്ചസ്റ്ററിന്റെ മുന്നേറ്റങ്ങൾക്കൊടുവിൽ ജേഡൻ സാഞ്ചോയുടെ ഷോട്ട് പെനാൽറ്റി ബോക്‌സിനുള്ളിൽ ഫുൾഹാം താരം വില്ല്യൻ കൈ കൊണ്ട് തടഞ്ഞതോടെ കളി കയ്യാങ്കളിയിലേക്ക് നീങ്ങി. റഫറി സ്‌ക്രീനിൽ ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ഫുൾഹാം പരിശീലകൻ മാർകോ സിൽവ റഫറിയോട് കയർത്തു. പിന്നാലെ സിൽവക്ക് നേരെ റഫറി ചുവപ്പ് കാർഡ് ഉയർത്തി. വില്ല്യൻ കൈ കൊണ്ടാണ് ഷോട്ട് തടുത്തതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ റഫറി യുണൈറ്റഡിന് പെനാൽറ്റി അനുവദിക്കുകയും വില്ല്യനെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കുകയും ചെയ്തു. പിന്നാലെ ഫുൾഹാം സ്‌ട്രൈക്കർ മിട്രോവിച്ച് റഫറിയോട് തട്ടിക്കയറുകയും തള്ളുകയും ചെയ്തു. ഉടനടി മിട്രോവിച്ചിന് നേരേയും റഫറി ചുവപ്പുയർത്തി. സെക്കന്റുകൾക്കുള്ളിൽ മൂന്ന് പേർ ചുവപ്പ് കണ്ടതോടെ ഫുൾഹാം പ്രതിരോധത്തിലായി. കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് സ്‌കോർ സമനിലയിലാക്കി. മിനിറ്റുകൾക്കകം മാഴ്‌സൽ സാബിറ്റ്‌സർ യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടി. ഇഞ്ചുറി ടൈമിന്റെ ആറാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസ് വീണ്ടും വലകുലുക്കിയതോടെ ടെൻ ഹാഗും സംഘവും എഫ്.എ കപ്പിന്റെ സെമിയിലേക്ക് ടിക്കറ്റെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |