കൊച്ചി: നഗരത്തിലെ മാലിന്യസംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കാൻ മാസ് കാമ്പയിന് തയ്യാറെടുത്ത് കൊച്ചി കോർപ്പറേഷൻ. മേയ് മാസത്തിലാകും ഇത്തരമൊരു കാമ്പയിന് തുടക്കമിടുകയെന്നും ഇതിനോട് എല്ലാവരും സഹകരിക്കണമെന്നും മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. കൊച്ചി കോർപറേഷൻ പരിധിയിലെ മാലിന്യ നിർമാർജനം സംബന്ധിച്ച് മേയർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിൽ സി.എം.എഫ്.ആർ.ഐയിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തെ മാലിന്യ സംസ്‌കരണ മേഖലയിൽ മികച്ച മാതൃകയാക്കി മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ചുമതലയേറ്റെടുത്തത് മുതൽ ബ്രഹ്മപുരത്തെ കാര്യങ്ങൾ നേർവഴിക്കാക്കാൻ ശ്രമിച്ചയാളാണ് താൻ. എന്നാൽ സംഭവിച്ചത് തിരിച്ചാണ്. ബ്രഹ്മപുരത്തെ മുറിപ്പാട് മാറ്റി ആരുടെ മുന്നിലും തല ഉയർത്തി നിർത്താൻ കഴിയുന്ന ഒരു പ്ലാന്റാക്കി മാറ്റാനുള്ള തീരുമാനം സർക്കാർ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉറവിട മാലിന്യ സംസ്‌കരണം സംബന്ധിച്ച് നഗരവാസികൾക്ക് നിരവധി സംശയങ്ങളുണ്ട്. അതിനാൽ, നിയമത്തിന്റെ തർക്കങ്ങളിലേക്കല്ല പോകുന്നത്. ഫ്‌ളാറ്റുകളിൽ കുറഞ്ഞ ചെലവിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങാനായാൽ എല്ലാവരും സഹകരിക്കുമെന്ന വിശ്വാസമാണുള്ളത്. യുക്തമെന്ന് തോന്നുന്ന ആരെയും ഫ്‌ളാറ്റുകളിലെ മാലിന്യ സംസ്‌കരണത്തിന് സമീപിക്കാം. ആരെവെച്ച് വേണമെങ്കിലും മാലിന്യം സംസ്‌കരിക്കാം. ഒരു ലോബിയെയും പ്രോത്സാഹിപ്പിക്കില്ലെന്നും മേയർ പറഞ്ഞു. റോട്ടറി ക്ലബ്ബ്, ചേമ്പർ ഓഫ് കോമേഴ്‌സ്, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചൻസ് ചേമ്പർ, ക്രെഡായി, എറണാകുളം ഡിസ്ട്രിക്ട് റസിഡൻസ് അസോസിയേഷൻസ് കൗൺസിൽ, ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ, ക്ലാസിഫൈഡ് ഹോട്ടൽസ് , കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും സംസാരിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമൻ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. യോഗത്തിൽ കൊച്ചി സിറ്റി പൊലീസ് സി.ഐ, എസ്.ഐ ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |