തിരുവനന്തപുരം: നിയമസഭ പാസാക്കിയ 8 ബില്ലുകൾ ഒപ്പിടാത്തതിന് ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങുന്നതിനിടെ, വിവാദമില്ലാത്ത രണ്ട് ബില്ലുകൾ ഒപ്പിട്ട് ഗവർണർ.
പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ, മലപ്പുറം ജില്ലാബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി എന്നീ ബില്ലുകളിലാണ് ഒപ്പിട്ടത്. ഇന്നലെ വൈകിട്ട് ഏഴിനാണ് ബില്ലുകളൊപ്പിട്ട് പ്രത്യേക ദൂതൻ വഴി മുഖ്യമന്ത്രിക്ക് അയച്ചത്. ശേഷിക്കുന്ന ആറ് ബില്ലുകളിൽ വിവാദമായ ലോകായുക്ത, ചാൻസലർ ബില്ലുകളടക്കം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നത് ഗവർണറുടെ പരിഗണനയിലാണ്.
വഖഫ് ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലെ നിയമനങ്ങൾ പിഎസ്‍സിക്കു വിട്ടത് റദ്ദാക്കി 2022സെപ്തംബർ ഒന്നിന് നിയമസഭ പാസാക്കിയ ബില്ലാണ് ഇന്നലെ ഒപ്പിട്ടത്. മുസ്ലിം സംഘടനകളുടെ എതിർപ്പിനെത്തുടർന്നാണ് നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കിയത്. ദേവസ്വം ബോർഡിലടക്കം പ്രത്യേക റിക്രൂട്ട്മെന്റ് സംവിധാനമുണ്ടെന്ന് സർക്കാർ ഗവർണറോട് വിശദീകരിച്ചിരുന്നു. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ജനുവരിയിൽ ഹെെക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുള്ള കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ 2021നവംബറിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല.
ഒപ്പിടാത്തവ
ഗവർണറെ നീക്കി അക്കാഡമിക് വിദ്ഗദ്ധരെ ചാൻസലറാക്കാനുള്ള ബില്ലിന് പുറമെ, 2021നവംബറിൽ പാസാക്കിയ സർവകലാശാലാ നിയമഭേദഗതിക്കുള്ള രണ്ട് ബില്ലുകൾ, 2022ൽ പാസാക്കിയ വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവർന്ന് സെർച്ച് കമ്മിറ്റി 5അംഗങ്ങളുടേതാക്കി വിപുലീകരിക്കാനുള്ള ബിൽ, ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി, മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന ഭേദഗതി ബിൽ എന്നിവയിലാണ് ഒപ്പിടാത്തത്. ലോകായുക്ത, ചാൻസലർ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |