തിരുവനന്തപുരം: റസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട വിരോധത്തിന്റെ പേരിൽ ഭാരവാഹിയുടെ ഭാര്യയുടെ ഫോൺ നമ്പർ റെയിൽവേ സ്‌റ്റേഷനിലെ ശൗചാലയത്തിൽ എഴുതിയിട്ടയാൾ പിടിയിൽ. അസിസ്റ്റന്റ് പ്രൊഫസറായ അജിത് കുമാറാണ് പിടിയിലായത്. പാങ്ങപ്പാറ സ്വദേശിയായ വീട്ടമ്മയ‌്ക്കാണ് ദുരനുഭവം.
അയൽവാസിയായ അജിത് കുമാറാണ് പ്രതിയെന്ന് കൈയക്ഷരത്തിലൂടെ വീട്ടമ്മ തിരിച്ചറിയുകയായിരുന്നു. 2018 മേയ് നാലിനാണ് വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീലച്ചുവയോടെയുള്ള കോളുകളെത്തിയത്. തമിഴ് കലർന്ന സംസാരം. തുടർന്ന് മേയ് 8ന് കൊല്ലത്തുനിന്നെത്തിയ ഒരു അപരിചിതന്റെ ഫോൺകോളിൽനിന്ന് ശൗചാലയത്തിലെ ഫോൺനമ്പറിനെക്കുറിച്ച് സൂചന ലഭിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ശൗചാലയത്തിൽ വീട്ടമ്മയുടെ പേരും ഫോൺനമ്പറും കണ്ടതായും വിവരം ധരിപ്പിക്കാനാണ് വിളിച്ചതെന്നും അപരിചിതൻ പറഞ്ഞു.
തുടർന്ന് ഇയാൾ ചിത്രമെടുത്ത് തെളിവ് വീട്ടമ്മയ്ക്ക് വാട്സാപ്പിൽ അയച്ചുകൊടുത്തു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ വഴിത്തിരിവായത്. വീട്ടമ്മയുടെ നിർദേശപ്രകാരം ഫോൺനമ്പർ അയാൾ മായ്ച്ചുകളഞ്ഞുവെന്നും അവർ പറയുന്നു.
ചുവരിലെ കൈയക്ഷരം പരിചിതമായി തോന്നിയ വീട്ടമ്മ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയായ ഭർത്താവ് സൂക്ഷിച്ചിരുന്ന അസോസിയേഷന്റെ മിനുട്സ് ബുക്കുമായി കൈയക്ഷരം ഒത്തുനോക്കി. വാട്സാപ്പിലൂടെ അപരിചിതൻ അയച്ച ചിത്രത്തിലെ കൈയക്ഷരവും മിനുട്സ് ബുക്കിലുള്ളതും ഒന്നാണെന്ന് ഒടുവിൽ തിരിച്ചറിഞ്ഞു. തുടർന്ന് ശാസ്ത്രീയ പരിശോധനകൾക്കായി ബെംഗളൂരുവിലുള്ള സ്വകാര്യ ഫൊറൻസിക് ഏജൻസിക്ക് അയച്ച് ഉറപ്പുവരുത്തി.
മുൻപ് കരിയത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയായിരുന്ന ഭർത്താവിനോടു പ്രതിക്കുള്ള വിരോധമാണ് പകവീട്ടലിനു കാരണമെന്നാണ് വീട്ടമ്മയുടെ ആരോപണം. തുടർന്ന് സൈബർസെൽ, അസിസ്റ്റന്റ് പോലീസ് കമ്മിഷണർ, ഡി.ജി.പി, എറണാകുളം റെയിൽവേ പോലീസ് എന്നിവിടങ്ങളിൽ പരാതി നൽകി. വീട്ടമ്മയുടെ പരാതിയിന്മേലുള്ള ഫൊറൻസിക് പരിശോധനാഫലവും ഇവർക്ക് അനുകൂലമായി.
എറണാകുളം സൗത്ത് പോലീസ് അജിത് കുമാറിനെതിരേ കുറ്റപത്രം സമർപ്പിച്ചതോടെ കേസിന്റെ നിർണായകഘട്ടം കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |