ന്യൂഡൽഹി: വാരിസ് പഞ്ചാബ് ദെ തലവൻ അമൃത് പാൽ സിംഗ് പൊലീസ് വലയത്തിൽ നിന്ന് രക്ഷപ്പെട്ടതിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ്,ഹരിയാന ഹൈക്കോടതി. തികഞ്ഞ ഇന്റലിജൻസ് പരാജയമാണ് സംഭവിച്ചത്. നിങ്ങൾക്ക് 80,000 പൊലിസുകാരുണ്ടായിട്ടും അമൃത് പാലിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് പഞ്ചാബ് അഡ്വക്കറ്റ് ജനറൽ വിനോദ് ഘായിയോട് ഹൈക്കോടതി ചോദിച്ചു.
അമൃത് പാൽ ഒഴികെ ബാക്കിയെല്ലാവരും അറസ്റ്റിലായതെങ്ങനെയെന്നും കോടതി ആരാഞ്ഞു.
നിങ്ങളുടെ പൊലീസ് എന്താണ് ചെയ്യുന്നത്. അമൃത് പാലിനെ പിടികൂടാനുള്ള നടപടികളുടെ തത്‌സ്ഥിതി അറിയിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
അതിനിടെ അമൃത് പാൽ സിംഗ് അതിവിദഗ്ദ്ധമായി രക്ഷപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നു. അമൃത് പാൽ സിംഗിന്റെ തലപ്പാവുള്ളതും ഇല്ലാത്തതും താടിയില്ലാത്തതും ഉൾപ്പെടെ ഏഴ് ചിത്രങ്ങൾ ഇന്നലെ പൊലീസ് പുറത്തു വിട്ടു.
അമൃത് പാൽ സിംഗ് രക്ഷപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ ബി.എസ്.എഫ്, ശസ്ത്ര സീമ ബൽ മേധാവികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. പഞ്ചാബ്, ഇന്ത്യ-നേപ്പാൾ അതിർത്തികളിലൂടെ രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അമൃത് പാൽ സിംഗിന്റെ തലപ്പാവ് ധരിച്ചതും രൂപമാറ്റം വരുത്തിയതുമായ രണ്ട് ചിത്രങ്ങൾ സഹിതം രണ്ട് സേനകളുടെ എല്ലാ യൂണിറ്റുകൾക്കും സന്ദേശം അയച്ചട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
അമൃത് പാൽ സിംഗ് രക്ഷപ്പെടാൻ ഉപയോഗിച്ച മാരുതി ബ്രെസ്സ പിടിച്ചെടുക്കുകയും രക്ഷപ്പെടാൻ സഹായിച്ച നാല് പേരെ പിടികൂടുകയും ചെയ്തു. കാറിൽ ഇയാൾ ഉപയോഗിച്ച വസ്ത്രവും കണ്ടെത്തി. കൂടാതെ ബോർ റൈഫിൾ, വാളുകൾ , വോക്കി ടോക്കി സെറ്റുകൾ എന്നിവയും കണ്ടെടുത്തു. നാല് പേരെ ചോദ്യം ചെയ്തപ്പോൾ പൊലീസിന് ഒട്ടേറെ വിവരങ്ങൾ ലഭ്യമായി.
50 പൊലീസ് വാഹനങ്ങളിൽ പഞ്ചാബ് പൊലീസിന്റെ പ്രത്യേക സംഘം പിന്തുടരുന്നതിനിടയിലാണ് വിഘടന വാദി നേതാവ് രക്ഷപ്പെടുന്നത്. അമൃത് പാൽ സിംഗ് കാറിൽ നിന്ന് പുറത്തിറങ്ങുന്നതും ബൈക്കിൽ കയറി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അമൃത്പാൽ സിംഗിനെതിരായ ഓപ്പറേഷൻ ആരംഭിച്ച ശനിയാഴ്ച്ച രാവിലെ 11.27ന് ജലന്ധറിലെ ഒരു ടോൾ ബൂത്തിൽ നിന്നുള്ള ഒരു ക്ലിപ്പിൽ അമൃത് പാൽ സിംഗ് വെളുത്ത മാരുതി ബ്രെസ്സ കാറിന്റെ മുൻസീറ്റിലിരുന്ന് പോകുന്നത് കാണാം. പൊലീസ് പിന്തുടരുമ്പോൾ അമൃത്പാൽ സഞ്ചരിച്ചിരുന്നത് മെഴ്സിഡസ് ബെൻസ് എസ്.യു.വിയിലായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് മാരുതി ബ്രെസ്സയിലേക്ക് മാറിയത്.
കാറിൽ വച്ച് തലപ്പാവും വസ്ത്രങ്ങളും മാറി. നീല തലപ്പാവ് മാറ്റി പിങ്ക് തലപ്പാവാക്കി. മറ്റൊരു ദൃശ്യത്തിൽ ഒരു പച്ചപ്പുള്ള വയലിനരികിലുള്ള റോഡിൽ വച്ച് വെള്ള മാരുതി കാറിൽ നിന്നിറങ്ങുന്നതും രണ്ട് ബൈക്കുകളിലായി മൂന്ന് സഹായികളോടൊപ്പം യാത്ര തുടരുന്നതും കാണാം. പിന്നീട് ഒരു ഗുരുദ്വാരയിലെത്തിയതായും ഇവിടെ നിന്ന് വീണ്ടും രൂപമാറ്റം വരുത്തിയതായും പഞ്ചാബ് പൊലീസ് സംശയിക്കുന്നു.
അമൃത് പാൽ ആദ്യം പോയത് നംഗൽ അംബിയാൻ ഗ്രാമത്തിലെ ഒരു ഗുരുദ്വാരയിലേക്കാണ്. അവിടെ നിന്നാണ് വസ്ത്രം മാറി ബൈക്കുകളിൽ രക്ഷപ്പെട്ടത്. ബതിന്ദയിലേക്കുള്ള യാത്രയ്ക്കിടെയാണ് പഞ്ചാബ് പൊലീസ് സംഘം അമൃത് പാലിനെ പിന്തുടർന്നത്. രാവിലെ 11.30 യോടെ ജലന്ധർ - മോഗ റോഡിൽ വെച്ചാണ് ഇയാൾ സന്ദർശിച്ച വാഹനം പൊലീസ് തടഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |