കണ്ണൂർ: ഇൻഡിഗോ വിമാനത്തിനുളളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന്റെ അനുമതി തേടാൻ പൊലീസ്. പ്രതികൾക്കെതിരെ വ്യോമയാന വകുപ്പ് ചുമത്തിയത് കൊണ്ടാണിത്. യൂത്ത് കോൺഗ്രസ് പ്രവർത്തരെ ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജൻ ആക്രമിച്ച കേസിൽ റിപ്പോർട്ട് കോടതിയിൽ വൈകാതെ സമർപ്പിക്കും.
സ്വർണ കടത്ത് വിവാദങ്ങളുടെ പശ്ചാത്തിൽ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ഭാഗമായായിരുന്നു വിമാനത്തിനുള്ളിലെ പ്രതിഷേധം. കണ്ണൂരിൽ നിന്നും തിരുവനന്തപുത്തേക്കുള്ള വിമാനയാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
ഗൂഡാലോചനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥനും പ്രതിയാണ്. വധശ്രമം, ഗൂഡാലോചന എന്നിവക്കൊപ്പം വ്യമോയാന നിയമത്തിലെ വകുപ്പുകൂടി ചുമത്തിയത് കൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ അനുമതി തേടുന്നത്. കേസ് വലിയ വിവാദമായസാഹചര്യവും പരിഗണിച്ചാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെ നടപടി.
ഇൻഡിഗോ വിമാനത്തിലെ ഉദ്യോഗസ്ഥർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയാക്കിയ കുറ്റപത്രത്തിന്റെ കരടും തയ്യാറാക്കി. പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന ലഭിച്ചാൽ പ്രസിക്യൂഷൻ അനുമതി പൊലിസ് തേടും.
ഈ മാസം തന്നെ ഫൊറൻസിക് റിപ്പോർട്ട് നൽകണമെന്ന് പ്രത്യേക സംഘം ഫൊറൻസിക് ഡയറക്ടർറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ ഇ.പി.ജയരാജൻ തള്ളിയിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പി.എ.സുനീഷും ഗൺമാൻ അനിലും മർദ്ദിച്ചെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതിപ്പെട്ടെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഒടുവിൽ കോടതി നിർദ്ദേശ പ്രകാരമാണ് യൂത്ത് കോൺഗ്രസുകാരുടെ പരാതിയിൽ വലിതുറ പൊലിസ് കേസെടുത്തത്. കേസിലും അടുത്തമാസം ആദ്യം റിപ്പോർട്ട് നൽകും. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടതെന്ന നിലയിൽ ഇപിക്ക് അനുകൂലമാകും പൊലീസ് റിപ്പോർട്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |