കോഴിക്കോട്: കൂടത്തായ് കൊലക്കേസ് പരമ്പരയിലെ റോയ് തോമസിന്റെ കൊലപാതകത്തിന് ശേഷം പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് പ്രതിയായ ജോളി വിസമ്മതിച്ചതായി സാക്ഷി മൊഴി. കേസിലെ 23ാം സാക്ഷി അമ്പലക്കുന്നത്ത് കെ. അശോകനാണ് കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ.ശ്യാംലാൽ മുമ്പാകെ നിർണായകമൊഴി നൽകിയത്. 2011 സെപ്തംബർ 30ന് രാത്രി പൊന്നാമറ്റത്തെ വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണ റോയ് തോമസിനെ പുറത്തെടുക്കാൻ അയൽവാസി ബാവയ്‌ക്കൊപ്പം അശോകനായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്നത്. ആശാരിപ്പണിക്കാരനായ അശോകൻ ഉളിയും കത്തിയും ഉപയോഗിച്ച് വാതിൽ പൊളിച്ച ശേഷമാണ് കുഴഞ്ഞുവീണ റോയ് തോമസിനെ പുറത്തെടുത്തത്. തുടർന്ന് അശോകനും ബാവയും ചേർന്ന് റോയ് തോമസിനെ ആദ്യം ഓമ്മശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് റോയ് തോമസിന്റെ മരണം സ്ഥിരീകരിച്ചത്. തുടർന്ന് പോസ്റ്റ് മോർട്ടം നടത്തണമെന്ന ആവശ്യം ഉയർന്നപ്പോൾ ആശുപത്രിയിൽ വച്ച് തന്നെ ജോളി ആവശ്യം നിരാകരിച്ചു. നെഞ്ചു വേദനയെ തുടർന്ന് റോയ് തോമസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ഹൃദയ സ്തംഭനം മൂലമാണ് മരിച്ചതെന്നും ജോളി പറഞ്ഞിരുന്നതായി അശോകൻ മൊഴി നൽകി. രാത്രി ഏറെ വൈകിയതിനാൽ പോസ്റ്റ് മോർട്ടം നടത്താൻ കഴിയാതെ വന്നതോടെ മൃതദേഹം ആശുപത്രിയിൽ തന്നെ അന്ന് സൂക്ഷിച്ചിരുന്നു. പിന്നീട് അടുത്ത ദിവസം ബന്ധുക്കളെല്ലാം ആശുപത്രിയിലേക്ക് പോകാനൊരുങ്ങവെ അശോകൻ പൊന്നാമറ്റത്തെ വീട്ടിലെത്തിയിരുന്നു. ഈ സമയത്തും പോസ്റ്റ് മോർട്ടം നടത്തേണ്ടതില്ലെന്ന് ജോളി തന്നോട് പറഞ്ഞിരുന്നതായും അശോകൻ കോടതി മുമ്പാകെ ബോധിപ്പിച്ചു. കേസിൽ ഇന്നലെ ഒരു സാക്ഷിയെ മാത്രമാണ് വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എൻ.കെ.ഉണ്ണികൃഷ്ണൻ ഹാജരായി. ജോളിയുടെ അഭിഭാഷകൻ അഡ്വ.ബി.എ. ആളൂർ സ്ഥലത്തില്ലാത്തതിനാൽ എതിർ വിസ്താരം മാറ്റണമെന്ന് കാണിച്ച് അപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളി. കേസിൽ കഴിഞ്ഞ ദിവസം 21ാം സാക്ഷി കോടതി മുമ്പാകെ മൊഴി നൽകിയിരുന്നു. കല്ലറ തുറന്നാൽ പ്രശ്നമാകുമെന്ന് ജോളി പറഞ്ഞിരുന്നതായാണ് 21ാം സാക്ഷി മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |