മോസ്കോ : മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഇന്നലെ റഷ്യയിൽ നിന്ന് മടങ്ങി. പാശ്ചാത്യ രാജ്യങ്ങളെ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കാത്ത ' ഏറ്റുമുട്ടൽ സംഘം " എന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഷീ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ പറയുന്നത്. സമാധാന ചർച്ചകൾ എത്രയും വേഗം പുനരാരംഭിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് റഷ്യ അറിയിച്ചു. അതേ സമയം, യുക്രെയിനിലെ അധിനിവേശം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നയതന്ത്ര വഴിത്തിരിവുകളൊന്നും പ്രകടമല്ല. ചൈന മുന്നോട്ട് വച്ച് 12 ഇന സമാധാന പദ്ധതിയോട് റഷ്യ അനുകൂല സമീപനം പ്രകടിപ്പിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. എന്നാൽ പദ്ധതിയോട് പാശ്ചാത്യ രാജ്യങ്ങളും യുക്രെയിനും മുഖംതിരിച്ചതിനെ റഷ്യ വിമർശിച്ചു. ഒത്തുതീർപ്പിനായി പാശ്ചാത്യ രാജ്യങ്ങളും യുക്രെയിനും തയ്യാറാകുന്ന പക്ഷം ഒത്തുതീർപ്പിന് ചൈനയുടെ പദ്ധതി അടിസ്ഥാനമാക്കാമെന്ന് വിശ്വസിക്കുന്നതായും പുട്ടിൻ പ്രതികരിച്ചു. അതേ സമയം, തങ്ങളുടേതായ ഒരു സമാധാന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും അത് പരിശോധിക്കാൻ ചൈനയെ ക്ഷണിച്ചിട്ട് പ്രതികരണമില്ലെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. യുക്രെയിൻ മണ്ണിൽ നിന്നുള്ള റഷ്യൻ സൈന്യത്തിന്റെ പൂർണ്ണ പിൻമാറ്റത്തിൽ കുറഞ്ഞ പരിഹാര മാർഗങ്ങളില്ലെന്നാണ് യുക്രെയിന്റെ പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |