സുൽത്താൻബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ പരാക്രമം നടത്തി. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ ഡിവൈ.എസ്.പി റൈറ്ററുടെ മുറിയിലെ അലമാരയുടെ ചില്ലിൽ തല ഇടിച്ചുപൊട്ടിച്ചാണ് പരാക്രമം. അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ റിസോർട്ട് പീഡനക്കേസിലെ പ്രതിയായ മീനങ്ങാടി മൈലമ്പാടി മാളിയേക്കൽ ലെനിൻ (36) ആണ് തെളിവെടുപ്പിനായി സ്റ്റേഷനിലെത്തിച്ചപ്പോൾ പരാക്രമം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തലയ്ക്ക് രണ്ട് തുന്നലുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹോം സ്റ്റേ കേന്ദ്രീകരിച്ച് 17 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണിയാൾ. കഴിഞ്ഞവർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പമെത്തിയ പാലക്കാട് സ്വദേശിനിയെ ഹോംസ്റ്റേയിൽ പീഡനത്തിരയാക്കി എന്നതാണ് പരാതി. സംഭവത്തിൽ പതിനെട്ട് പേരാണ് പ്രതികൾ. ഇതിൽ 15-ാം പ്രതിയാണ് ഹോംസ്റ്റേ നടത്തിപ്പുകാരനായ ലെനിൻ. ഇനി മൂന്ന് പേർകൂടി പിടിയിലാകാനുണ്ട്.
തമിഴ്നാട് ന്യൂഹോപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറാട്ടുതറയിൽ 2016 ജൂണിൽ കാമുകിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇവരുടെ മാതാപിതാക്കളെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ലെനിൻ. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്ന ഇയാളെ കഴിഞ്ഞയാഴ്ചയാണ് ബംഗളൂരൂവിൽ വെച്ച് തമിഴ്നാട് പൊലീസ് പിടികൂടിയത്. കോയമ്പത്തൂർ ജയിലിൽ കഴിയുകയായിരുന്ന ഇയാളെ അമ്പലവയൽ പൊലീസ് സ്റ്റേഷൻപരിധിയിൽ നടന്ന പീഡനകേസിലെ തെളിവെടുപ്പിനായാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻബത്തേരി ഡി.വൈ.എസ്.പിയുടെ ഓഫീസിലെത്തിച്ചത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് ഓഫീസിനുള്ളിലെ ചില്ല് അലമാരയിൽ സ്വയം തലയിടിച്ച് പരക്കേൽപ്പിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടപോകാനായി പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് പ്രതി മാദ്ധ്യമങ്ങളോട് വിളിച്ചു പറഞ്ഞു. താൻ മരിക്കാൻവേണ്ടിയാണ് തല അലമാരയിൽ ഇടിച്ചതെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ അന്തിമവാദം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |