പത്തനംതിട്ട: പൈങ്കുനി ഉത്ര ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ശ്രീലകത്ത് ദീപങ്ങൾ തെളിക്കും. തുടർന്ന് ശക്തികുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് കുഞ്ചാച്ചമൻ സമിതി എത്തിക്കുന്ന കൊടിക്കൂറയും കൊടിക്കയറും തിരുനടയിൽ സമർപ്പിക്കും. വൈകിട്ട് 6ന് ഉത്സവത്തിന് മുന്നോടിയായുള്ള ശുദ്ധിപൂജകൾ മാത്രം.
പത്ത് ദിവസം നീണ്ടു നിൽക്കുന്ന പൈങ്കുനി ഉത്ര മഹോത്സവത്തിന് നാളെ രാവിലെ 9.45നും 10.45നും മദ്ധ്യേ കൊടിയേറും.
28 മുതൽ ഉത്സവബലി ഉണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ 31ന് വൈകിട്ട് 5ന് വിളക്കിനെഴുന്നള്ളത്ത് നടക്കും. ഏപ്രിൽ 4ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും പള്ളിവേട്ടയും നടക്കും. 5ന് രാവിലെ 9ന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും. ആറാട്ടിനു ശേഷം ഉച്ചയോടെ പമ്പാ ഗണപതി കോവിലിൽ ദർശനത്തിനായി എഴുന്നള്ളിച്ച് ഇരുത്തും. ഈ സമയം ഭക്തർക്ക് തിരുമുമ്പിൽ പറ വഴിപാട് സമർപ്പിക്കാം. തുടർന്ന് സന്നിധാനത്തേക്ക് തിരിച്ച് എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് സന്നിധാനത്ത് എത്തുന്നതോടെ ഉത്സവം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |