തൃശ്ശൂർ: സദാചാര ഗുണ്ടകളുടെ ആക്രമണത്തെത്തുടർന്ന് സ്വകാര്യ ബസ് ഡ്രൈവറായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹറിന്റെ (32) മരണത്തിന് ശേഷം ഒളിവിലായിരുന്ന വിഷ്ണു, വിജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ ഗാന്ധിപുരം കോർപ്പറേഷൻ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിലെ പ്രധാന പ്രതിയായ രാഹുൽ, മറ്റൊരു പ്രതിയായ ചിഞ്ചു എന്നിവരെ കൂടാതെ എട്ട് പ്രതികളെ അന്വേഷണ സംഘം പിടികൂടി.
മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തിരിച്ചറിഞ്ഞ് സഹറിന്റെ മരണ ശേഷം പത്ത് പേർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാൽ പ്രതികളെല്ലാം അപ്പോഴേയ്ക്കും ഒളിവിൽ പോവുകയും ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിൽ ആറ് പ്രതികളെ
കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് പിടികൂടിയിരുന്നു. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെ ഉത്തരാഖണ്ഡിൽ നിന്ന് പിടികൂടി തൃശ്ശൂരിലെത്തിച്ചു. പ്രതികളിലൊരാളായ അഭിലാഷിനെ ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെയാണ് പിടികൂടിയത്. വിദേശത്തേയ്ക്ക് കടന്ന മുഖ്യപ്രതിയായ രാഹുലിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് വിവരം.
അതേസമയം ഫെബ്രുവരി പതിനെട്ടിന് അർദ്ധരാത്രിയാണ് യുവാവിന് ക്രൂരമർദനമേറ്റത്. തൃശ്ശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. പ്രവാസിയുടെ ഭാര്യയായ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്യാൻ സദാചാര ഗുണ്ടകൾ എത്തുകയും ആക്രമിക്കുകയുമായിരുന്നു. ആന്തരികാവയവങ്ങൾക്കടക്കം ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ ചികിത്സയിൽ തുടരവേ മാർച്ച് ഏഴിനായിരുന്നു മരണം സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |