തിരുവനന്തപുരം: അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകിയും, ആരോഗ്യ - വിദ്യാഭ്യാസ മേഖലകൾക്ക് പുത്തൻപദ്ധതികളുമായി നഗരസഭ ബഡ്ജറ്റ് ഡെപ്യൂട്ടി മേയർ പി.കെ.രാജു അവതരിപ്പിച്ചു. ആരോഗ്യം,കൃഷി ദുരന്ത നിവാരണം,തൊഴിൽ,വ്യവസായം എന്നീ മേഖലകൾക്കും വ്യത്യസ്തമായ പദ്ധതികൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.1504 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്.1640 കോടി രൂപ വരവും 135 കോടി രൂപ നീക്കിയിരുപ്പുമാണ് ഇത്തവണത്തെ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നത്. 28 പ്രത്യേക പാക്കേജുകളായാണ് പദ്ധതികൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. ഒരു മേഖലയിലെ പദ്ധതികളെല്ലാം ഒറ്റ പാക്കേജിൽ വരുന്ന നിലയ്ക്കാണ് പ്രഖ്യാപനം. കാർബൺ ന്യൂട്രൽ തിരുവനന്തപുരം,മാലിന്യ പാക്കേജ്,പാർപ്പിടം,ആരോഗ്യം,വിദ്യാഭ്യാസം,വ്യവസായം,കാർഷികം,മത്സ്യബന്ധനം,മൃഗസംരക്ഷണം എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുന്ന പ്രധാന ഘടകങ്ങൾ.
10 പുതിയ മാതൃക റോഡുകൾ നിർമ്മിക്കും
അടിസ്ഥാന സൗകര്യ വികസനത്തിനായി 322 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്.ഇതിന്റെ ഭാഗമായി 2023-24ൽ 10 പുതിയ മാതൃകാ റോഡുകൾ നിർമ്മിക്കും. ഓരോ പദ്ധതിക്കുമായി വകയിരുത്തിയിട്ടുള്ള തുക കൃത്യമായി വിനിയോഗിക്കുന്നുവെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്നും ഉറപ്പാക്കുന്നതിന് മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തും. പദ്ധതികളുടെ പുരോഗതി ജനങ്ങൾക്ക് നേരിട്ടറിയാൻ ഓൺലൈൻ സംവിധാനവും ഒരുക്കും.
വിദേശ നഗരങ്ങളുമായി കൈകോർത്ത് ട്വിൻ സിറ്റി
നഗരസഭ മറ്റു വദേശ രാജ്യങ്ങളിലെ നഗരങ്ങളുമായി സംയോജിച്ച് 'ട്വിൻ സിറ്റി' പദ്ധതി നടപ്പിൽ വരുത്തും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സാംസ്‌കാരികവും സാങ്കേതികവുമായ ആശയവിനിമയത്തിനും മികച്ച മാതൃകകൾ തിരുവനന്തപുരത്തിന് പരിചയപ്പെടുത്തുന്നതിനുമാണ് പദ്ധതി. അടുത്ത സാമ്പത്തിക വർഷത്തിൽ പദ്ധതി പൂർത്തീകരിക്കുകയും ഇരട്ട നഗരം പദവിയിലേക്ക് എത്തുകയുമാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. കല, ടൂറിസം, സാംസ്‌കാരിക വികസന പ്രവർത്തനങ്ങൾക്കായി 12 കോടി വകയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |