കോഴിക്കോട്: കൂരാച്ചുണ്ടിൽ പീഡനത്തിനിരയായ റഷ്യൻ യുവതിയുടെ രഹസ്യമൊഴി പേരാമ്പ്ര ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് രേഖപ്പെടുത്തി. മൊഴിയെടുക്കലും ചികിത്സയും പൂർത്തിയായാൽ യുവതിയെ റഷ്യൻ എംബസി വഴി തിരിച്ചയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. യുവതിക്ക് 2024 വരെ ഇന്ത്യയിൽ തങ്ങാനുള്ള വിസയുണ്ട്. താൻ നേരിട്ടത് ക്രൂരപീഡനമാണെന്നാണ് കഴിഞ്ഞ ദിവസം യുവതി പൊലീസിന് നൽകിയ മൊഴി. ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു മൊഴിയെടുക്കൽ. പ്രതി ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു. ലഹരി നൽകി. ഫോണും പാസ്‌പോർട്ടും നശിപ്പിച്ചു. ഇരുമ്പുവടി കൊണ്ട് അടിച്ചു. റഷ്യയിലേക്ക് മടങ്ങിപ്പോകുന്നത് തടയാൻ തടങ്കലിലാക്കി. പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും മൊഴിയിൽ പറയുന്നു.
പ്രതിയുടെ ഉപദ്രവത്തെ തുടർന്ന് യുവതി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കൈകാലുകൾക്ക് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശി ആഖിലിനെ (27) റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി. തുടരന്വേഷണത്തിനായി പ്രതിയെ കൂരാച്ചുണ്ട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സംഭവത്തിൽ റഷ്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ആഖിലിനെ യുവതി പരിചയപ്പെടുന്നത്. ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന ആഖിലിന്റെ അടുത്തെത്തിയ യുവതി കഴിഞ്ഞ മാസം ഇന്ത്യയിൽ എത്തുകയും പലയിടങ്ങളിലായി ഇരുവരും ഒരുമിച്ച് താമസിക്കുകയും ചെയ്തു. മൂന്നാഴ്ച മുമ്പാണ് കൂരാച്ചുണ്ടിലെ വീട്ടിലെത്തുന്നത്. അതിനിടെ ഇരുവരും തമ്മിൽ പല തവണ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. കൂരാച്ചുണ്ട് ഇൻസ്‌പെക്ടർ കെ.പി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പേരാമ്പ്ര ഡിവൈ.എസ്‌പിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദ്ദേശം നൽകി.
നിയമസഹായം നൽകും: വനിതാ കമ്മിഷൻ
കോഴിക്കോട്: കൂരാച്ചുണ്ടിൽ പീഡനത്തിനിരയായ റഷ്യൻ യുവതിക്ക് നിയമസഹായം നൽകുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ.പി.സതീദേവി പറഞ്ഞു. യുവതിക്ക് മൊഴി നൽകുന്നതിന് കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനം വനിതാ കമ്മിഷൻ ഏർപ്പാടാക്കിയിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് മതിയായ സുരക്ഷയോടെ താമസസൗകര്യം ഒരുക്കണമെന്ന് കമ്മിഷൻ പൊലീസിന് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |