SignIn
Kerala Kaumudi Online
Saturday, 27 April 2024 12.02 AM IST

വൈക്കം സത്യഗ്രഹശതാബ്‌ദി- വെടിവയ്ക്കും, പറന്നു പോകരുത്

guru

ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷങ്ങൾ സമാഗതമായിരിക്കുകയാണല്ലോ. ഇത്രമാത്രം ദേശീയ ശ്രദ്ധയാകർഷിച്ച മറ്റൊരു സഹനസമരം കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. മനുഷ്യന്റെ മൗലികമായ അവകാശങ്ങളിൽ പ്രഥമമായ സഞ്ചാരസ്വാതന്ത്ര്യമാണ് വലിയൊരു വിഭാഗത്തിന് നിഷേധിക്കപ്പെട്ടത്. മനുഷ്യൻ ഒരു ജാതി അതാണ് നമ്മുടെ മതം എന്ന മാനവികതയുടെ മഹാസന്ദേശം സൈദ്ധാന്തികമായി കാലത്തിനും ലോകത്തിനും അനുരൂപമായി നൽകിയ ശ്രീനാരായണ ഗുരുദേവന് പോലും അയിത്താചാരത്തിന്റെ പേരിൽ ഇവിടെ സഞ്ചാരവിലക്കുണ്ടായി . വൈക്കം ക്ഷേത്ര വഴിയിലുണ്ടായ ആ ദുരന്താനുഭവചരിത്രത്തിൽ നിന്നാണ് വൈക്കം സത്യഗ്രഹത്തിന്റെ പിറവി.

ഗുരുദേവൻ തുറന്നിട്ടതെല്ലാം ശുദ്ധമായ മാനവികതയുടെ കൈവഴികളാണ്. വിലക്കുകളില്ലാത്ത, സർവരും സോദരത്വേന വാഴുന്ന മാതൃകാലോകത്തിന്റെ സംസ്ഥാപനത്തിനായി അവതരിച്ച ഗുരുദേവന്റെ നവോത്ഥാനവീഥിയിൽ നിന്നുമാണ് ആധുനിക കേരളം രൂപപ്പെട്ടത്. ആ ചരിത്രത്തെ ബോധപൂർവം തമസ്‌കരിക്കുന്നവരാണ് വൈക്കം സത്യഗ്രഹത്തിന്റെ പിറവിയിലും ചരിത്രത്തിലും ഇരുൾ വാരിനിറയ്‌ക്കുന്നത്. മനുഷ്യന്റേയും മാനവികതയുടേയും സ്വാതന്ത്ര്യം നിരുപാധികമായിരിക്കണം എന്നതായിരുന്നു ഗുരുദേവസങ്കൽപ്പം. അതുകൊണ്ടാണ് വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനോടൊന്നും ഗുരുവിന് യോജിപ്പുണ്ടാകാതിരുന്നത്. എന്നാൽ ദൈവത്തിന്റെയും ധർമ്മത്തിന്റെയും പേരിൽ വിശ്വാസത്തെ മതാധിപത്യത്തിലേക്കും സവർണാധിപത്യത്തിലേക്കും വഴിതിരിച്ചു വിട്ടവരാണ് അന്നുമിന്നും ചരിത്രത്തെയും നവോത്ഥാനത്തെയും മൂടിക്കളയുന്നത്. ഉള്ളതിനെ ഇല്ലാതാക്കുന്ന ചിതൽകൂട്ടങ്ങളെ പോലെയാണ് ഇത്തരക്കാർ. ചിതലുകളുടെ പാരമ്പര്യം പേറുന്ന ഒരുപറ്റം ചരിത്ര പണ്ഡിതന്മാരായി അവതരിക്കുന്നത് അപകടകരമാണ്. അരുവിപ്പുറം പ്രതിഷ്ഠയുടെയും വൈക്കം സത്യഗ്രഹത്തിന്റെയും ചരിത്രപശ്ചാത്തലത്തെ മറയ്ക്കുന്ന ഇത്തരക്കാർ മനുഷ്യരെയല്ല കാണുന്നത് മതത്തെയും ജാതിയെയുമാണ്. പോയതെല്ലാം തിരികെ വരണമെന്ന് ആഗ്രഹിക്കുന്നവരാണിവർ. അതുകൊണ്ടാണ് അവർ ഗുരുവിന്റെ മഹിമയെയും ദർശനത്തെയും നവോത്ഥാന മുന്നേറ്റങ്ങളെയും ഭയപ്പെടുന്നത്.


അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് പിന്നിലുള്ള നവോത്ഥാനത്തിന്റെ അതേ മാനവികതയിൽ നിന്നുമാണ് വൈക്കം സത്യഗ്രഹവും പിറന്ന് വളർന്ന് ദേശീയ പ്രക്ഷോഭമായി മാറിയത്. അതിന്റെ പിതൃസ്ഥാനം ഗുരുദേവനും നേതൃസ്ഥാനം ഗുരുവിന്റെ ഗൃഹസ്ഥശിഷ്യൻ ടി.കെ. മാധവനും മാത്രം അവകാശപ്പെട്ടതാണ്. മഹാത്മജിയെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും സവർണരിൽ ഒരു വിഭാഗത്തെയും അയിത്താചാരത്തിനെതിരെ നിലപാട് എടുപ്പിക്കുന്നതിൽ ടി.കെ. മാധവന് ആന്തരിക പ്രചോദനമേകിയത് ഗുരുദേവനാണെന്നതിൽ ആർക്കും സംശയമില്ല.

ശിവഗിരിയിലെ ശാരദാമഠത്തിനു സമീപമുണ്ടായിരുന്ന വനജാക്ഷിമണ്ഡപത്തിൽ വച്ച് ഗുരുദേവന്റെ സമ്മതവും അനുഗ്രഹവും വാങ്ങിയശേഷമാണ് ടി.കെ. മാധവൻ 1922ൽ തിരുനെൽവേലിയിലെത്തിയ ഗാന്ധിജിയെ കണ്ട് സത്യഗ്രഹത്തിനുള്ള അനുമതി വാങ്ങിയത്. അങ്ങനെ ഗുരുവിന്റെ അനുഗ്രഹവും ഗാന്ധിജിയുടെ പിന്തുണയും ഒന്നിപ്പിച്ച് വൈക്കത്തെ സത്യഗ്രഹത്തിനുള്ള വേദിയാക്കിയപ്പോൾ എല്ലാ ആശീർവാദവും നൽകി ഗുരുദേവൻ വൈക്കത്തെ വെല്ലൂർമഠം തന്നെ സത്യഗ്രഹികൾക്കായി വിട്ടുനൽകി. അതോടെ വെല്ലൂർമഠം സത്യഗ്രഹാശ്രമമായി മാറി. നാനാജാതിക്കാർ ചേർന്നൊന്നായി അവിടെ സത്യഗ്രഹമിരിക്കുകയും ആഹാരമുണ്ടാക്കുകയും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുകയും ചെയ്തു.

സത്യഗ്രഹത്തെപ്പറ്റി കെ.എം. കേശവൻ എന്നൊരാൾ ഗുരുദേവനോട് ഇപ്രകാരം പറയുകയുണ്ടായി 'വൈക്കം സത്യഗ്രഹം ഭംഗിയായിത്തന്നെ നടക്കുന്നു. അവിടെ കറിക്കരയ്ക്കുന്നത് ഈഴവത്തിയാണെങ്കിൽ വയ്ക്കുന്നത് നായരാണ്. കറിയ്ക്ക് നുറുക്കുന്നത് പുലയനും നമ്പൂരിയും കൂടിയാണ്. ഉണ്ണുന്നത് നാനാജാതിക്കാർ ഒരേ നിരയിലിരുന്ന്. ' അപ്പോൾ ഗുരുദേവൻ ചോദിച്ചു 'അവരിൽ മനുഷ്യരല്ലാത്തവരാരുമില്ലല്ലോ.' ഇതായിരുന്നു ഗുരുവിന്റെ മാനവികവീക്ഷണം. നമ്മൾ പലതായി കാണുന്നു. ഗുരു ഒന്നായി കാണുന്നു. അതാണ് ഗുരുക്കന്മാരും സാധാരണ മനുഷ്യരും തമ്മിലുള്ള പ്രധാന അന്തരം. സഞ്ചാരസ്വാതന്ത്ര്യത്തിനും ക്ഷേത്രപ്രവേശന വിളംബരത്തിനും നാന്ദികുറിച്ച വൈക്കം സത്യഗ്രഹത്തിന്റെ വിജയം യഥാർത്ഥത്തിൽ ഗുരുദേവന്റെ മാനവികതക്കും സർവരും സോദരത്വേന വാഴണമെന്ന സന്ദേശത്തിനും അവകാശപ്പെട്ടതാണെന്ന വസ്തുത സത്യഗ്രഹ ശതാബ്ദിവേളയിലെങ്കിലും ചരിത്രകാരന്മാർ തിരിച്ചറിയണം.
സത്യഗ്രഹസമരത്തിന്റെ ആവേശവും വിശേഷങ്ങളും ഗുരുദേവൻ അപ്പപ്പോൾ ചോദിച്ചറിയുന്നുണ്ടായിരുന്നു. മനുഷ്യരുടെ മൗലികസ്വാതന്ത്ര്യത്തെ തടുക്കുന്നതിനോടൊന്നും ഗുരു ഒരിക്കലും യോജിച്ചില്ല. 1924 സെപ്‌തംബർ 27 നു ഗുരുദേവൻ നേരിട്ട് ശിഷ്യഗണങ്ങളുമൊത്ത് സത്യഗ്രഹികളെ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയുമുണ്ടായി. സമരഭടന്മാർക്കാവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനു ആലുവാ അദ്വൈതാശ്രമത്തിന്റെ ചുമതല നോക്കിവന്നിരുന്ന സത്യവ്രതസ്വാമികളെ ഗുരുദേവൻ പ്രത്യേകം ഏർപ്പെടുത്തി. ഗുരുവിന്റെ വരവറിഞ്ഞ് അനേകമാളുകൾ അന്ന് വെല്ലൂർ മഠം എന്ന സത്യഗ്രഹാശ്രമത്തിലെത്തിയിരുന്നു. ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ അന്ന് വൈകിട്ട് നടന്ന സമൂഹപ്രാർത്ഥനയും ഭജനയും സത്യഗ്രഹികൾക്കു വലിയ ആത്മധൈര്യവും ആത്മവിശ്വാസവുമാണ് പകർന്നത്. അവിടെ വെച്ച് 'നാം കൂടി സത്യഗ്രഹമനുഷ്ഠിക്കാമായിരുന്നല്ലോ' എന്ന് ഗുരു പറഞ്ഞപ്പോൾ സമരഭടന്മാരുടെ ആവേശവും വീര്യവും വിജയപ്രതീക്ഷയും ആകാശത്തോളമുയർന്നു.

സത്യഗ്രഹത്തിന്റെ ചെലവിലേക്കായി അക്കാലത്ത് ഗുരുദേവൻ ആയിരം രൂപയാണ് സംഭാവന ചെയ്തത്. ഇതിന്റെ കൂടി തുടർച്ചയായിട്ടാണ് ആര്യസമാജത്തിന്റെ ആചാര്യനായിരുന്ന സ്വാമി ശ്രദ്ധാനന്ദജിയും സത്യഗ്രഹാശ്രമത്തിലെത്തി സത്യഗ്രഹികൾക്ക് ആത്മീയ പിന്തുണയേകിയതും 1000 രൂപ സംഭാവനയായി നൽകിയതും. മഹാത്മാഗാന്ധി 1925 മാർച്ചിൽ സത്യഗ്രഹാശ്രമം സന്ദർശിച്ച ശേഷമാണ് ശിവഗിരിയിലെത്തി ഗുരുദേവനെ സന്ദർശിച്ചതും അയിത്തോച്ചാടനത്തെപ്പറ്റിയുള്ള സംശയങ്ങൾക്ക് നിവാരണമുണ്ടാക്കിയതും.
സത്യഗ്രഹകാലത്ത് ക്ഷേത്രത്തിനു മുന്നിലെ നിരോധിക്കപ്പെട്ട റോഡിൽക്കൂടി കോട്ടൺസായ്‌പിനൊപ്പം ഒരു തീയ്യനും കൂടി നടന്നുപോയി. എന്നാൽ സായ്‌പിനൊപ്പമായിരുന്നതിനാൽ തീയനെ ആരും വിലക്കിയില്ലെന്ന് ഒരാൾ പറഞ്ഞറിഞ്ഞപ്പോൾ ഗുരുദേവൻ ഇങ്ങനെ പറഞ്ഞു.
'കന്നിൻതോൽ കാലിൽ ചേർത്താൽ ക്ഷേത്രത്തിൽ കടന്നുകൂടല്ലോ. ചെണ്ടയിലായാൽ ക്ഷേത്രത്തിൽ കൊണ്ടുപോകുന്നതിനു വിരോധമില്ല. സായ്‌പിന്റെ ഭരണം കൊണ്ട് പല ഗുണങ്ങളുമുണ്ടായിട്ടുണ്ട്.' 1924 മാർച്ച് 30 നു രാവിലെ ഖാദിവസ്ത്രം ധരിച്ച് നിരോധിക്കപ്പെട്ട ക്ഷേത്രറോഡിലേക്ക് പുലയസമുദായത്തിന്റെ പ്രതിനിധിയായി കുഞ്ഞപ്പിയും ഈഴവസമുദായത്തിന്റെ പ്രതിനിധിയായി ബാഹുലേയനും നായർ സമുദായത്തിന്റെ പ്രതിനിധിയായി ഗോവിന്ദപ്പണിക്കരും ആദ്യസത്യഗ്രഹികളായി പ്രവേശിച്ചു അറസ്റ്റുവരിച്ചുകൊണ്ട് ആരംഭിച്ച വൈക്കം സത്യഗ്രഹം 603 ദിവസങ്ങളാണ് സമരവീര്യം നാൾക്കുനാൾ വർദ്ധിതമാക്കി നീണ്ടുനിന്നത്. സത്യഗ്രഹികളുടെ കണ്ണിൽ ചുണ്ണാമ്പ് തേച്ചതായ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ ഗുരുദേവൻ പറഞ്ഞു വെടി വയ്‌ക്കും പറന്നുപോകരുത്. മൗലിക സ്വാതന്ത്ര്യത്തിന് മേലുള്ള ഏത് കടന്നുകയറ്റത്തെയും നിർഭയം നേരിടണമെന്ന ആഹ്വാനമാണ് ഈ ഗുരുവചനത്തിലുള്ളത്.

ഗുരുവചനങ്ങൾ നൽകുന്ന വെളിച്ചത്തിലും തെളിച്ചത്തിലും ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ഗുരുധർമ്മപ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈക്കത്ത് വിളംബര ഘോഷയാത്രയും സത്യഗ്രഹ ശതാബ്ദിസമ്മേളനവും ആഘോഷങ്ങളും നടക്കുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവും സോദ്ദേശ്യതയും വിജയപരിസമാപ്തിയും അതുണ്ടാക്കിയ സാമൂഹികമാറ്റങ്ങളും അറിയാനും അറിയിക്കാനും അത് സഹായകമാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAIKKOM SATHYAGRAHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.