ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും ശക്തി വർദ്ധിപ്പിച്ചതിന് പാർട്ടി പ്രവർത്തകരെ അഭിനന്ദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്തെ റസിഡൻഷ്യൽ കോംപ്ലക്സും ആഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പി ശക്തി വർദ്ധിപ്പിക്കുകയാണ്. കർണ്ണാടകയിൽ ബി.ജെ.പി നമ്പർ വൺ പാർട്ടിയാണ്. തെലങ്കാനയിലും ആന്ധ്രപ്രദേശിലും ജനങ്ങൾക്ക് ബി.ജെ.പിയിലുള്ള വിശ്വാസം വർദ്ധിച്ചുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ പാർട്ടി എന്നു മാത്രമല്ല രാജ്യത്തെ ഏറ്റവും ഭാവിയുള്ള പാർട്ടിയും ബി.ജെ.പിയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുക മാത്രമല്ല പാർട്ടിയുടെ ലക്ഷ്യം. ഒരു പ്രസ്ഥാനവും സംവിധാനവും മാറ്റത്തിന്റെ ജീവശക്തിയാണ്. 1984ലെ പൊതുതിരഞ്ഞെടുപ്പിൽ രണ്ട് ലോക്സഭ സീറ്റുകൾ നേടിയ ബി.ജെ.പി 2019 ൽ 303ലെത്തി. പല സംസ്ഥാനങ്ങളിലും പാർട്ടിക്ക് 50 ശതമാനത്തിലധികം വോട്ടുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ അഴിമതിക്കാരെല്ലാം ഒരു വേദിയിൽ അണിനിരക്കുന്നു. എല്ലാവരും ഒന്നിക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കാനാണ്. അവരുടെ വ്യാജ ആരോപണങ്ങളിൽ ജനം വീഴില്ല. അഴിമതിക്കെതിരെ നടപടി എടുക്കുമ്പോൾ ചിലർക്ക് ദേഷ്യം വരുന്നത് സ്വാഭാവികമാണ്. അഴിമതി വിരുദ്ധ നിലപാട് തുടരുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
ബി.ജെ.പിയുടെ വിജയം പ്രതിപക്ഷത്തെ
പരിഭ്രാന്തരാക്കി: പ്രധാനമന്ത്രി
ഗുജറാത്തിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾ പ്രതിപക്ഷത്തെ പരിഭ്രാന്തരാക്കിയെന്നും നിലവിലെ പ്രതിഷേധങ്ങൾ ഈ നിരാശയാലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ വിറളി പൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. വിജയിക്കുന്തോറും ആക്രമണം രൂക്ഷമാകുകയാണ്.
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി ഗുജറാത്തിലെ ലിംഗാനുപാതം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷ പദ്ധതികൾ നടപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി എം.പിമാർക്ക് നിർദ്ദേശം നൽകി. അടുത്ത മാസം നടക്കുന്ന മാൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ്, മെയ് 15 മുതൽ ജൂൺ 15 വരെ നടക്കുന്ന കേന്ദ്രസർക്കാരിന്റെ ഒമ്പതാം വാർഷികാഘോഷം തുടങ്ങിയ പരിപാടികൾ പരമാവധി ജനങ്ങളിലെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി എം.പിമാരോട് അഭ്യർത്ഥിച്ചു. മാർച്ച് 13ന് ബഡ്ജറ്റ് സമ്മേളനം പുനരാരംഭിച്ച ശേഷം പ്രധാനമന്ത്രി ആദ്യമായാണ് ബി.ജെ.പി എം.പിമാരെ അഭിസംബോധന ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |