വരാണസി : മാർച്ച് 26ന് വരാണസിയിലെ ഹോട്ടൽ മുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ഭോജ്പുരി നടി ആകാൻക്ഷ ദുബെയുടെ മുറിയിൽ അജ്ഞാതൻ സന്ദർശനം നടത്തിയതായി കണ്ടെത്തി. ആകാൻക്ഷയെ മുറിയിൽ എത്തിച്ചത് ഈ യുവാവാണ്. ഉദ്ദേശം 17 മിനിട്ടോളം ഇയാൾ നടിക്കൊപ്പം മുറിയിലുണ്ടായിരുന്നു. 25കാരിയായ നടി ഒരു സിനിമയുടെ ചിത്രീകരണത്തിനായാണ് വരാണസിയിൽ എത്തിയത്.
ഭോജ്പുരി നടിയുടെ മരണം ആത്മഹത്യയെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നിലവിൽ ഉത്തർപ്രദേശ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഹോട്ടൽ മുറിയിലെ ജീവനക്കാരാണ് നടിയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരിൽ നിന്നുമാണ് പൊലീസിന് വിവരം ലഭിക്കുന്നത്. മരണദിവസം രാത്രിയിൽ ഒരാൾ ആകാംക്ഷയെ ഹോട്ടലിൽ എത്തിച്ചു എന്ന മൊഴിയിൽ പരിശോധന നടത്തിയപ്പോഴാണ് ഇയാൾ 17 മിനിട്ടോളം മുറിയിൽ ചെലവഴിച്ചുവെന്ന് കണ്ടെത്തിയത്.
ഉത്തരവാദികൾ രണ്ട് പേർ
നടി ആകാൻക്ഷ ദുബെയുടെ മരണത്തിൽ രണ്ട് പേർക്ക് പങ്കുണ്ടെന്നാണ് നടിയുടെ മാതാവ് മധു ദുബെ ആരോപിക്കുന്നത്. സമർ സിംഗ്, സഞ്ജയ് സിംഗ് എന്നിങ്ങനെ പേരുള്ള രണ്ടുപേർക്കെതിരെയാണ് ആരോപണം. സഞ്ജയ് സിംഗ് ഫോണിലൂടെ മകളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാതാവ് പറയുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവർ. അതേസമയം നടിയുടെ പോസ്റ്റുമോർട്ടം കഴിഞ്ഞ് ദിവസങ്ങളായിട്ടും വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പോസ്റ്റുമോർട്ടത്തിന് പിന്നാലെ വരാണസിയിലെ മണികർണിക ഘട്ടിൽ ആകാൻക്ഷ ദുബെയുടെ സംസ്‌കാരം കഴിഞ്ഞിരുന്നു.
മരണത്തിന് മുൻപ് നടി ലൈവിൽ എത്തിയതും ഏറെ ചർച്ചയായിട്ടുണ്ട്. പവൻ സിംഗിനൊപ്പമുള്ള മ്യൂസിക് വീഡിയോ ഔദ്യോഗികമായി പുറത്തിറങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് നടി ആത്മഹത്യ ചെയ്തത്. ഇൻസ്റ്റാഗ്രമിലെ ലൈവിൽ നടി അസ്വസ്ഥയായിരുന്നു. ഒരു ദേശീയ മാദ്ധ്യമം നടി മുൻപ് വിഷാദ രോഗത്തെ തുടർന്ന് അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഭോജ്പുരി സിനിമയിൽ ഏറെ ജനപ്രീതി നേടിയ താരമായിരുന്നു ആകാൻക്ഷ. പതിനേഴാം വയസിൽ മേരി ജംഗ് മേരാ ഫൈസ്ല എന്ന ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |