കൊച്ചി: പൊലീസ് കസ്റ്റഡിയിൽ മരിച്ച ഇരുമ്പനം സ്വദേശി മനോഹരനെ ഹിൽ പാലസ് സ്റ്റേഷൻ എസ്.ഐ. ജിമ്മി ജോസ് മർദ്ദിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ. എസ്.ഐ മാത്രമാണ് മർദ്ദിച്ചതെന്നും അതിനാലാണ് സസ്‌പെൻഷനെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജിമ്മിയെ സംരക്ഷിക്കുന്ന ന്യായീകരണങ്ങളായിരുന്നു പൊലീസ് കംപ്ലയിന്റ് അതോറിട്ടി അംഗത്തോട് ഹിൽപാലസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ മനോഹരനെ എസ്.ഐ തല്ലിയെന്ന ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തലും ബന്ധുക്കളുടെ ആരോപണവും ശരിവയ്ക്കുന്നതാണ് കമ്മിഷണറുടെ മറുപടി.
വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിറുത്തിയില്ലെന്ന് കാട്ടിയാണ് എസ്.ഐ മനോഹരനെ മർദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഈ സമയം വാഹനത്തിൽ മറ്റ് മൂന്നു പൊലീസുകാരുണ്ടായിരുന്നു. അവരാരും മർദ്ദിച്ചതിന് തെളിവില്ല. മനോഹരന്റെ ജാമ്യക്കാരായ രണ്ടുപേരും സുഹൃത്തുക്കളും സ്റ്റേഷനിലെത്തിയിരുന്നു. ഇവരും മറ്റു പൊലീസുകാർക്കെതിരെ മൊഴിനൽകിയിട്ടില്ല. കേസിൽ അന്വേഷണം നടക്കുകയാണെന്നും കമ്മിഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മനോഹരന്റെ കുടുംബാംഗങ്ങളുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |