ഓസ്‌ലോ : ലോകത്ത് പ്രവർത്തനക്ഷമമായ ആണവായുധങ്ങളുടെ എണ്ണം 2022ൽ കൂടിയതായി റിപ്പോർട്ട്. റഷ്യയുടെയും ചൈനയുടെയും ഭാഗത്ത് നിന്നാണ് കൂടുതൽ വർദ്ധനവുണ്ടായതെന്നും നോർവീജിയൻ പീപ്പിൾസ് എയ്‌ഡ് സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യുക്രെയിൻ - റഷ്യ സംഘർഷവുമായി ബന്ധപ്പെട്ട ആണവ ഭീതി ഉയരുന്നതിനിടെയാണ് നിർണായക വിവരം പുറത്തുവരുന്നത്.
2023ൽ ഒമ്പത് ഔദ്യോഗിക, അനൗദ്യോഗിക ആണവ ശക്തികൾക്കായി പ്രവർത്തനക്ഷമമായ 9,576 ആണവായുധങ്ങളുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇത് 9,440 ആയിരുന്നെന്നും റിപ്പോർട്ടിൽ കാണാം. 135,000 ഹിരോഷിമാ ബോംബുകളേക്കാൾ ശക്തിയുള്ള വിനാശകാരികളാണ് ഈ ആയുധ ശേഖരം. ബെലറൂസിൽ തങ്ങളുടെ തന്ത്രപരമായ ആണവായുധങ്ങൾ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ശനിയാഴ്ച അറിയിച്ചിരുന്നു.
മുൻ വർഷത്തെ കണക്കിലുണ്ടായ 136 ആണവായുധങ്ങളുടെ വർദ്ധനവ് റഷ്യ, ചൈന, ഇന്ത്യ, ഉത്തര കൊറിയ, പാകിസ്ഥാൻ എന്നിവരുടെ ഭാഗത്ത് നിന്നാണെന്നാണ് കണ്ടെത്തൽ. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശമുള്ള രാജ്യം റഷ്യയാണ്. 5,889 എണ്ണം. സോവിയറ്റ് യൂണിയൻ നിലവിലുണ്ടായിരുന്നപ്പോൾ 40,000ത്തിലേറ ആണവായുധങ്ങൾ ഉണ്ടായിരുന്നെന്നാണ് കണക്ക്.
ആണവോർജ്ജം ലോകത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ. 38 ന്യൂക്ലിയർ പവർ റിയാക്ടറുകൾ റഷ്യയിലുണ്ട്. 2017 മുതൽ ആണവായുധങ്ങളുടെ എണ്ണം തുടർച്ചയായി ഉയരുകയാണെന്നും നിരീക്ഷപ്പെടുന്നു. അതിനിടെ, ഡിക്കമ്മിഷൻ ചെയ്യപ്പെടുന്ന ആണവായുധങ്ങളുടെ എണ്ണം കുറയുന്നുമുണ്ട്.
അതേ സമയം, 2035ഓടെ തങ്ങളുടെ ആണവായുധ ശേഖരം മൂന്നിരട്ടിയാക്കി ഉയർത്താനാണ് ചൈനയുടെ പദ്ധതി. നിലവിൽ 350 ഓളം ആണവായുധങ്ങൾ ചൈനയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്. ഇത് 900ത്തിലെത്തിക്കാനാണ് ചൈനയുടെ ലക്ഷ്യം. ഇത് സംബന്ധിച്ചുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പദ്ധതികൾക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അനുമതി നൽകിയതായും പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |