നെയ്റോബി : കിഴക്കേ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിൽ അജ്ഞാത രോഗം ബാധിച്ച് മൂന്ന് മരണം. മൂക്കിൽ നിന്നുള്ള രക്തസ്രാവമാണ് രോഗത്തിന്റെ പ്രധാന ലക്ഷണമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ടാൻസാനിയ, റുവാണ്ട എന്നിവയുടെ അതിർത്തിയോട് ചേർന്നുള്ള വടക്കൻ കിഴക്കൻ പ്രവിശ്യകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലക്ഷണം പ്രകടമാക്കി 24 മണിക്കൂറിനുള്ളിൽ ഇവർ മരിച്ചെന്നാണ് വിവരം.
രോഗമെന്താണെന്ന് കണ്ടെത്താൻ കിറുൻഡോ, മയീൻഗ പ്രവിശ്യകളിൽ ആരോഗ്യ വിദഗ്ദ്ധരെ വിന്യസിച്ചു. രോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂക്കിൽ നിന്നുള്ള രക്തസ്രാവത്തിന് പുറമേ തലവേദന, പനി, ഛർദ്ദി, തലകറക്കം എന്നീ ലക്ഷണങ്ങളും രോഗികൾ പ്രകടമാക്കിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു.
അതേ സമയം, ലക്ഷണങ്ങൾ കണക്കിലെടുക്കുമ്പോൾ എബോള, മാർബർഗ് എന്നീ രോഗങ്ങളാകാൻ സാദ്ധ്യതയുണ്ടെങ്കിലും ബുറുണ്ടി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. അടുത്തിടെ ടാൻസാനിയയിലും ഇക്വറ്റോറിയൽ ഗിനിയിലും മാർബർഗ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്വറ്റോറിയൽ ഗിനിയിൽ ഫെബ്രുവരി പകുതി മുതൽ 29 മാർബർഗ് കേസുകൾ കണ്ടെത്തി.
ഏഴ് പേർ മിച്ചു. ബുറുണ്ടിയുടെ അയൽരാജ്യമായ ടാൻസാനിയയിൽ എട്ട് കേസുകൾ സ്ഥിരീകരിച്ചതിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. എബോളയ്ക്ക് സമാനമായി വവ്വാലുകളിൽ നിന്ന് പകരുന്ന മാർബർഗ് വൈറസ് ബാധയ്ക്ക് 88 ശതമാനം വരെ മരണനിരക്കാണുള്ളത്. ആഫ്രിക്കൻ പഴംതീനി വവ്വാലുകളിൽ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |