ടെൽ അവീവ്: ഇസ്രയേലിലെ വിവാദ ജുഡിഷ്യൽ പരിഷ്കരണങ്ങൾ ഉപേക്ഷിക്കാൻ ഉപദേശിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. ഇസ്രയേലി ജനാധിപത്യത്തിന്റെ ആരോഗ്യത്തെ കുറിച്ച് താൻ വളരെ ഉത്കണ്ഠാകുലനാണെന്നും രാജ്യത്തിന് ഈ പാതയിൽ അധികകാലം തുടരാനാവില്ലെന്നുമാണ് ബൈഡൻ പറഞ്ഞത്. ജുഡിഷ്യൽ പരിഷ്കരണങ്ങൾക്കെതിരെ ഇസ്രയേലിൽ ശക്തമായ പ്രക്ഷോഭങ്ങളും പണിമുടക്കുകളും തുടരുന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ചില വിട്ടുവീഴ്ചകൾക്ക് ശ്രമിക്കാൻ കഴിയുന്ന തരത്തിൽ അദ്ദേഹം (നെതന്യാഹു) പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അതിൽ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈഡൻ വ്യക്തമാക്കി. ഇസ്രയേലിന്റെ ആഭ്യന്തര കാര്യങ്ങളിൽ തങ്ങൾ ഇടപെടുകയല്ലെന്നും തങ്ങളുടെ നിലപാട് ഇസ്രയേലിന് അറിയാമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
എന്നാൽ,തൊട്ടുപിന്നാലെ നെതന്യാഹുവിന്റെ പ്രതികരണമുണ്ടായി. വിദേശ സമ്മർദ്ദത്തെ അടിസ്ഥാനമാക്കി ഇസ്രയേൽ തീരുമാനങ്ങൾ എടുക്കാറില്ലെന്ന് നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി. ' ഇസ്രയേൽ ഒരു പരമാധികാര രാജ്യമാണ്. തങ്ങളുടെ ജനങ്ങളുടെ അഭിപ്രായ പ്രകാരമാണ് രാജ്യത്ത് തീരുമാനങ്ങൾ എടുക്കുന്നത്. മറിച്ച് വിദേശ സമ്മർദ്ദം അനുസരിച്ചല്ല. അത് നല്ല സുഹൃത്തുക്കളിൽ നിന്നാണെങ്കിൽ പോലും. തനിക്ക് 40 വർഷത്തിലേറെയായി പ്രസിഡന്റ് ബൈഡനെ അറിയാം. ഇസ്രയേലിനോടുള്ള അദ്ദേഹത്തിന്റെ ദീർഘകാല പ്രതിബന്ധതയെ താൻ അഭിനന്ദിക്കുന്നു." നെതന്യാഹു വ്യക്തമാക്കി. ജുഡീഷ്യൽ പരിഷ്കരണ നിർദ്ദേശങ്ങൾ ഈ ആഴ്ചയോടെ പാർലമെന്റിൽ പാസാക്കാനായിരുന്നു നീക്കമെങ്കിലും ജനകീയ പ്രതിഷേധം കണക്കിലെടുത്ത് നീക്കം താത്കാലികമായി നിറുത്തിവയ്ക്കുന്നതായി നെതന്യാഹു തിങ്കളാഴ്ച അറിയിച്ചിരുന്നു. നിയമം പാസാക്കാനുള്ള ചർച്ചകൾ അടുത്ത മാസത്തേക്കാണ് നീട്ടിയത്. പാർലമെന്റിലെ കേവല ഭൂരിപക്ഷത്തിന് സുപ്രീം കോടതി വിധികൾ അസാധുവാക്കാനുള്ള അധികാരമുണ്ടായിരിക്കുമെന്ന് സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. പരിഷ്കാരങ്ങൾ ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയക്കാർ കൂടുതൽ സ്വാധീനം ചെലുത്താനും കാരണമാകും. പരിഷ്കരണം നടപ്പായാൽ അധികാരത്തിൽ തുടരാൻ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഒരു നേതാവിനെ പുറത്താക്കുന്നത് കോടതിക്ക് വെല്ലുവിളിയാകും. നിയമം ഏത് വിധേനയും നടപ്പാക്കണമെന്നാണ് നെതന്യാഹു സർക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികളുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |