ന്യൂഡൽഹി: നവീകരിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം ഇന്ത്യൻ സൈന്യത്തിന് നൽകാനുള്ള 6000 കോടി രൂപയുടെ കരാറിൽ പ്രതിരോധമന്ത്രാലയവും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും ഒപ്പിട്ടു. അതിർത്തിയിൽ ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ സൈന്യത്തിന് കൂടുതൽ പിന്തുണ നൽകുന്നതാണ് ആകാശ് മിസൈലുകൾ. ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്ക് പോലെ സമുദ്ര നിരപ്പിൽ നിന്ന് ഉയരത്തിലുള്ള അതിശൈത്യമുള്ള മേഖലകളിൽ ആകാശ് പ്രതിരോധ സംവിധാനം ഫലപ്രദമാകും.
4,500 മീറ്റർ വരെ ഉയരത്തിൽ വിന്യസിക്കാൻ കഴിയുന്ന മിസൈൽ 25 മുതൽ 30 കിലോമീറ്റർ വരെ ദൂരത്തുള്ള ലക്ഷ്യങ്ങൾ തകർക്കും. തദ്ദേശീയമായി വികസിപ്പിച്ച പുതിയ റേഡിയോ ഫ്രീക്വൻസി സീക്കർ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനും സഹായിക്കും. ഗ്രൗണ്ട് സംവിധാനങ്ങളും പരിഷ്കരിച്ചു.
നാവിക സേനയ്‌ക്ക് ബ്രഹ്‌മോസ്
നാവിക സേനയ്‌ക്ക് മാരിടൈം മൊബൈൽ കോസ്റ്റൽ ബാറ്ററികളും ബ്രഹ്‌മോസ് മിസൈലുകളും വാങ്ങുന്നതിനുള്ള 1700 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയവും ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡും ഒപ്പിട്ടു. 2027 മുതൽ ഇവ സേനയ്‌ക്ക് ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |