SignIn
Kerala Kaumudi Online
Thursday, 19 September 2024 10.48 AM IST

മോദി പരാമർശം; രാഹുൽ ഹാജരാകണമെന്ന് പാറ്റ്ന കോടതി

Increase Font Size Decrease Font Size Print Page
rahul-gandhi

ന്യൂഡൽഹി: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന ബി.ജെ.പി. നേതാവ് സുശീൽ കുമാർ മോദിയുടെ ഹർജിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏപ്രിൽ 12ന് നേരിട്ട് ഹാജരാകണമെന്ന് പാറ്റ്ന കോടതി. ജനപ്രതിനിധികൾക്കെതിരെയുളള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് നിർദ്ദേശം. കേസിൽ രാഹുൽ ജാമ്യത്തിലാണ്.

സമാന പരാതിയിൽ സൂററ്റ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ട് വർഷം തടവ് വിധിച്ചതിനെ തു‌ടർന്ന് രാഹുലിനെ അയോഗ്യനാക്കിയിരിക്കയാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം. എന്തുകൊണ്ടാണ് എല്ലാ കളളന്മാർക്കും മോദിയെന്ന പേര് എന്ന ചോദ്യമാണ് വിവാദമായത്.

 കേസ് നിലനിൽക്കില്ല ?

ഒരേ കുറ്റത്തിൽ ഒന്നിലേറെ തവണ പ്രോസിക്യൂട്ട് ചെയ്യാനോ, ശിക്ഷിക്കാനോ കഴിയില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ഭരണഘടനയുടെ അനുച്ഛേദം 20(2) ൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിച്ച് കേസ് റദ്ദാക്കാൻ ആവശ്യപ്പെടാം. പാറ്റ്ന കോടതിയിലും വാദം ഉന്നയിക്കാം.

 രാഹുലിന്റെ അയോഗ്യത; ജനാധിപത്യ തത്വം ബാധകമാക്കണമെന്ന് ജർമ്മനി

അപകീർത്തിക്കേസിലെ വിധിക്കു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ അടിസ്ഥാനപരമായ ജനാധിപത്യ തത്വങ്ങൾ ബാധകമാക്കണമെന്ന് ജർമ്മനി. ജർമ്മൻ വിദേശകാര്യ വക്താവ് റിച്ചാർഡ് വാക്കറാണ് കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുന്ന പ്രസ്‌താവന നടത്തിയത്. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടി നേതാവായ രാഹുൽ ഗാന്ധിക്കെതിരായ വിധിയും എം.പി സ്ഥാനം റദ്ദാക്കിയതും ശ്രദ്ധയിൽപ്പെട്ടു. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള നടപടികളിലാണ് രാഹുൽ. വിധി നിലനിൽക്കുമോയെന്നും ലോക്‌‌സഭാംഗത്വം റദ്ദാക്കിയതിന് അടിസ്ഥാനമുണ്ടോയെന്നും അപ്പോൾ വ്യക്തമാകും. ജുഡിഷ്യൽ സ്വാതന്ത്ര്യവും ജനാധിപത്യ തത്വങ്ങളും കേസിൽ ബാധകമാകുമെന്നാണ് ജർമ്മനിയുടെ പ്രതീക്ഷയെന്നും റിച്ചാർഡ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ രാഹുൽ ഗാന്ധി വിദേശ ശക്തികളെ ക്ഷണിച്ചതിന്റെ ഫലമാണിതെന്ന് ബി.ജെ.പി പ്രതികരിച്ചു.

 വിദേശ ഇടപെടൽ വേണ്ട: റിജിജു

ആഭ്യന്തര കാര്യങ്ങളിലുള്ള വിദേശ ഇടപെടൽ ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രനിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. ജർമ്മനിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജുഡിഷ്യറിയെ വിദേശ ഇടപെടലിലൂടെ സ്വാധീനിക്കാനാകില്ല. ഇനിയും വിദേശ സ്വാധീനം സഹിക്കില്ലെന്നും റിജിജു ട്വീറ്റ് ചെയ്‌തു.

രാഹുലിനെതിരെയുള്ള വിധിയിലൂടെ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഭീഷണി ജർമ്മനി മനസിലാക്കിയതിൽ നന്ദിയുണ്ടെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പ്രതികരിച്ചിരുന്നു. ദിഗ്‌വിജയ് സിംഗിന്റെ ട്വീറ്റിന് മറുപടിയായാണ് റിജിജുവിന്റെ പ്രതികരണം. വിദേശ ഇടപെടലിനായി രാഹുൽ ഗാന്ധി നടത്തിയ ശ്രമമാണ് ജർമ്മനിയിൽ നിന്നുള്ള പ്രസ്‌താവനയെന്ന് കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമനും അനുരാഗ് സിംഗ് താക്കൂറും പറഞ്ഞു. പാർട്ടി നേതാക്കളായ അമിത് മാളവ്യ, ജയ്‌വീർ ഷെർഗിൽ തുടങ്ങിയവരും വിമർശിച്ചു.

 രാഹുലിന്റെ പരാമർശം: വിവരം കൈമാറാനുള്ള സമയം കഴിഞ്ഞു

ഭാരത് ജോഡോ യാത്രയ്‌ക്കിടെ ബലാത്സംഗത്തിനിരയായ ഒട്ടേറെ സ്ത്രീകളെ കണ്ടുവെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിശദീകരണത്തിനുള്ള സമയം അവസാനിച്ചു. ഇരകളെ സംബന്ധിച്ച വിവരം കൈമാറാൻ ഇന്നലെ വരെയായിരുന്നു രാഹുൽ ഡൽഹി പൊലീസിനോട് സമയം ആവശ്യപ്പെട്ടിരുന്നത്. വിവരം ലഭിച്ച ശേഷം ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം. ശ്രീനഗറിൽ ഭാരത് ജോ‌ഡോ യാത്രയുടെ സമാപന സമ്മേളനത്തിലാണ് ബലാൽസംഗത്തിനിരയായ ഒട്ടേറെ സ്ത്രീകളുടെ പരാതി കേട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. ഇക്കാര്യത്തിൽ മൊഴിയെടുക്കാൻ മാർച്ച് 19ന് ഡൽഹി പൊലീസ് രാഹുലിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോഴാണ് സമയം ആവശ്യപ്പെട്ടത്. ഇരകളിൽ ഡൽഹിയിലുള്ളവരുണ്ടോ എന്നാണ് പൊലീസിന് പ്രധാനമായും അറിയേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL PATNA COURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.