ബ്രസീലിയ : മൂന്ന് മാസം നീണ്ട അമേരിക്കൻ വാസം അവസാനിപ്പിച്ച് രാജ്യത്തേക്ക് തിരിച്ചെത്തി ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോ. ഫ്ലോറിഡയിൽ നിന്ന് ഇന്നലെ ബ്രസീലിയയിൽ എത്തിയ ബൊൽസൊനാരോയെ സ്വീകരിക്കാൻ അണികൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയെങ്കിലും കനത്ത സുരക്ഷാ വലയത്തിൽ വശത്തുള്ള വഴിയിലൂടെ അദ്ദേഹത്തെ പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം തന്റെ ലിബറൽ പാർട്ടിയുടെ ആസ്ഥാനത്തേക്ക് പോയി. ജനുവരി 1ന് ഇടത് നേതാവും മുൻ പ്രസിഡന്റുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ ബ്രസീലിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നേയാണ് ബൊൽസൊനാരോ യു.എസിലേക്ക് പോയത്. ഒക്ടോബറിൽ നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ലൂലയ്ക്ക് മുന്നിൽ നേരിയ ഭൂരിപക്ഷത്തിനാണ് ബൊൽസൊനാരോ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ബൊൽസൊനാരോ രംഗത്തെത്തിയിരുന്നു. ലൂല പ്രസിഡന്റായതോടെ അദ്ദേഹത്തെ പുറത്താക്കണമെന്നും ബൊൽസൊനാരോയെ തിരികെയെത്തിക്കണമെന്നും കാട്ടി ആയിരക്കണക്കിന് ബൊൽസൊനാരോ അനുകൂലികൾ ജനുവരി 8ന് രാജ്യ തലസ്ഥാനമായ ബ്രസീലിയയിലെ പാർലമെന്റ്, സുപ്രീംകോടതി, പ്രസിഡൻഷ്യൽ പാലസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ കലാപം നടത്തിയിരുന്നു. ആയിരത്തിലേറെ പേർ സംഭവത്തിൽ അറസ്റ്റിലായി. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നാണ് ബൊൽസൊനാരോയുടെ വാദം. കലാപവുമായി ബന്ധപ്പെട്ട് ബൊൽസൊനാരോയ്ക്കെതിരെ ബ്രസീലിൽ അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ പ്രതിപക്ഷത്തെ നയിക്കാനില്ലെന്നാണ് ബൊൽസൊനാരോയുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |