തിരുവനന്തപുരം : നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് സ്വദേശി അരുണിനെ(29) ജീവപര്യന്തം കഠിന തടവിന് പുറമെ വിവിധ വകുപ്പുകളിലായി 20 വർഷം അധിക തടവിനും ആറ് ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ തുക കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ മാതാവ് വത്സലയ്ക്ക് നൽകണം. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.
കൊലപാതകത്തിന് പുറമെ വധശ്രമം, ഭവനഭേദനം, ആക്രമണം, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണ് കോടതി പ്രതിക്കെതിരെ ചുമത്തിയത്. നിരാലംബരായ മാതാപിതാക്കളുടെ ഏക ആശ്രയമായ മകളെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.എന്നാൽ കോടതി ഇത് നിരാകരിച്ചു.
2021 ആഗസ്റ്റ് 30 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പ്രതി സൂര്യഗായത്രിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. സൂര്യഗായത്രിയെ പ്രതിക്ക് വിവാഹം ചെയ്ത് നൽകാത്തതിലെ പക ആയിരുന്നു കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇപ്പോൾ ക്രൈം ബ്രാഞ്ച് ഭരണ വിഭാഗം ഡിവൈ. എസ്. പിയായ ബി.എസ്. സജിമോനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഢീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, വിനുമുരളി, മോഹിത മോഹൻ, ദേവിക മധു, അഖില ലാൽ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |