കോഴിക്കോട്: വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുമ്പോൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ഓൺലെെൻ പടക്ക വ്യാപാരവും തകൃതി. പടക്ക നിർമാണത്തിനും വിൽപ്പനയ്ക്കും ലൈസൻസ് വേണമെന്നിരിക്കെ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തിയാണ് ഓൺലൈൻ വിപണനം പൊടിപൊടിക്കുന്നത്. ശിവകാശിയിൽ നിന്നാണ് കേരളത്തിലേക്കാവശ്യമായ പടക്കം ഭൂരിഭാഗവും എത്തുന്നത്. പൊലീസ്, റവന്യു, അഗ്നിസുരക്ഷ സേന എന്നിവയുടെ പരിശോധനകൾക്ക് ശേഷമാണ് പടക്ക വിതരണ കേന്ദ്രം ആരംഭിക്കുന്നത്. എന്നാൽ ഇത്തരം കടമ്പകളൊന്നുമില്ലാതെയാണ് ഓൺലൈൻ വ്യാപാരം.
ഗ്രൂപ്പുകൾ, ക്ലബുകൾ എന്നിവ കേന്ദ്രമാക്കി ഓൺലൈനായി പടക്കം വരുത്തി വിൽപ്പന നടത്തുകയാണ്. ശിവകാശിയിലെ മൊത്ത വിൽപ്പനക്കാരുടെ വെബ്‌സൈറ്റ് വഴി പണമടച്ച് ബുക്ക് ചെയ്യുന്നവരുടെ വിലാസത്തിലേക്ക് പടക്കം ലഭ്യമാകും. മാർക്കറ്റ് വിലയേക്കൾ 80 ശതമാനം വരെ വിലക്കുറവിൽ പടക്കം ലഭ്യമാകുന്നതാണ് ആവശ്യക്കാരെ ആകർഷിക്കുന്നത്. പല പേരുകളിൽ ബുക്ക് ചെയ്ത് എത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കുന്നവരുമുണ്ട്. ഓൺലൈനായി വരുത്തുന്ന പടക്കം പലയിടത്തും അലക്ഷ്യമായി കൂട്ടിയിടുന്ന സ്ഥിതിയാണ്. പുതിയ പാലത്ത് നിന്ന് അനധികൃതമായി സൂക്ഷിച്ച 1500 കിലോ പടക്കമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ പാർസൽ ഓഫീസിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. രേഖയില്ലാതെയും നികുതി വെട്ടിച്ചും ഓൺലൈനായി പടക്കമെത്തിക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പാർസൽ ലോറിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പടക്കം മറ്റ് പാർസലുകൾക്കൊപ്പം കയറ്റിവിടുന്നത്. ഇ-കൊമേഴ്സ് സൈറ്റുകൾ വഴിയുള്ള ഓൺലൈൻ പടക്ക വിൽപ്പനയ്ക്ക് 2018ൽ സുപ്രീംകോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫ്ളിപ്പ് കാർട്ട്, ആമസോൺ തുടങ്ങിയവയാണ് കോടതി പറയുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുന്നത്. എന്നാൽ കടകൾ വഴി ബുക്ക് ചെയ്തുവരുന്ന പടക്ക വിൽപന സുപ്രീം കോടതി ഉത്തരവിൽ ഉൾപ്പെടില്ലെന്നാണ് പൊലീസ് പറയുന്നത്. കോടതി ഉത്തരവിൽ ഇ-കൊമേഴ്സ് എന്നുള്ളതിന് കൃത്യമായ നിർവചനം ഇല്ലാത്തതാണ് ഓൺലൈൻ പടക്ക കടത്തുകാർക്ക് തുണയാകുന്നത്.
@ ലൈസൻസ് ഇല്ലെങ്കിൽ പിടി വീഴും
സുരക്ഷാ മാനദണ്ഡം പാലിക്കാതെ പടക്കം സൂക്ഷിച്ചാൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ചെറിയൊരു അശ്രദ്ധ വലിയ അപകടത്തിന് കാരണമാകുമെന്നതിനാൽ ലൈസൻസില്ലാത്തവർക്ക് പടക്ക വിൽപ്പന നടത്താനോ സൂക്ഷിക്കാനോ അനുമതിയില്ല. 2008-ലെ എക്‌സ്‌പ്ലോസീവ് നിയമം അനുശാസിക്കുന്ന ചട്ടങ്ങളോടെ മാത്രമേ പടക്കം സൂക്ഷിക്കാനും വിൽക്കാനും അനുമതിയുള്ളു. എന്നാൽ ഓൺലൈൻ പടക്കങ്ങൾ വ്യാപകമായതോടെ ഇത്തരം നിയമങ്ങൾ ലംഘിക്കപ്പെടുകയാണ്.
''അനധികൃതമായി പടക്കം കൂട്ടിയിടുകയും വിൽപ്പന നടത്തുകയും ചെയ്യുന്നുവെന്ന പരാതി നിലനിൽക്കുന്നതിനാൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും''ബിജുരാജ്, ടൗൺ എ.സി.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |