SignIn
Kerala Kaumudi Online
Saturday, 27 April 2024 9.26 AM IST

എൺപത് മണിക്കൂർ കൊണ്ട് കൂടിയാട്ടം പഠിച്ച് ശകുന്തള അരങ്ങിലേയ്ക്ക്, ആഗ്രഹങ്ങൾക്ക് പ്രായം തടസമല്ലെന്ന് 72കാരി

shakunthala

‌പാരിസിലെ ഭരതനാട്യം നർത്തകിയും നൃത്താദ്ധ്യാപികയുമായ ശകുന്തള വർഷത്തിൽ രണ്ട് മാസം തിരക്കിൽ നിന്നൊഴിഞ്ഞ് തൃശൂരിലെത്തി കൂടിയാട്ടം പഠിക്കുമായിരുന്നു. സംസ്‌കൃതവും മലയാളവും അറിയില്ലെങ്കിലും ഇംഗ്‌ളീഷ് തർജമയിലൂടെയാണ് അദ്ധ്യാപിക ഡോ. കലാമണ്ഡലം കൃഷ്‌ണേന്ദുവിൽ നിന്ന് ശൂർപ്പണഖയുടെ കഥയും അവതരണവും ശകുന്തള പഠിച്ചത്.

നാല് വർഷങ്ങളിലായി രണ്ട് മണിക്കൂറോളം നീളുന്ന എൺപതോളം ക്‌ളാസിൽ നിന്നാണ് ഭാഷയുടെ പരിമിതി കടന്ന് ഈ എഴുപത്തിരണ്ടുകാരി ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയിലെ ലളിതയെ (ശൂർപ്പണഖയുടെ സുന്ദരീരൂപം) അവതരിപ്പിക്കുക. അരങ്ങേറ്റം ഇന്ന് (ശനി) വൈകിട്ട് 6.30ന് പഴയ കലാമണ്ഡലത്തിന് സമീപം ചെറുതുരുത്തി പാങ്കാവ് ശിവ ക്ഷേത്രത്തിൽ. ഒന്നര മണിക്കൂറാണ് അവതരണം.

ആറ് കൊല്ലം മുമ്പ് കലാമണ്ഡലം സംഘം പാരിസിലെത്തിയപ്പോൾ അഞ്ചു ദിവസത്തെ തീവ്രപരിശീലനത്തിൽ ഗുരു രാമചാക്യാർ, കലാമണ്ഡലം സംഗീത് എന്നിവരിൽ നിന്ന് ശകുന്തള ബാലപാഠം പഠിച്ചു. തുടർന്ന് കൃഷ്‌ണേന്ദുവിനെ സമീപിച്ചു. ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിച്ചായിരുന്നു പഠനം. പാരിസിൽ ഡോക്യുമെന്ററി നിർമ്മാതാവായ ഭർത്താവ് ഫ്രാൻസിസിന്റെ പിന്തുണയുമുണ്ട്. കൂടിയാട്ടത്തിലെ അഭിനയവും ചൊല്ലലും പഠിക്കാനാണ് കലാമണ്ഡലം കൃഷ്‌ണേന്ദുവിനെ സമീപിച്ചത്. ഇത് രണ്ടിനും പ്രാധാന്യമുള്ളതിനാൽ ശൂർപ്പണഖയെ തിരഞ്ഞെടുത്തു.

നൃത്തത്തിൽ തുടക്കം

1970ൽ പാരിസിലാണ് ശകുന്തള ഭരതനാട്യം പഠിക്കാൻ തുടങ്ങിയത്. 1974ൽ ചെന്നൈയിലെത്തി കലൈമാമാണി വി.എസ്. മുത്തുസ്വാമി പിള്ളയുടെ ശിഷ്യയായി. 1992ൽ അദ്ദേഹത്തിന്റെ മരണം വരെ അവിടെയായിരുന്നു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഭരതനാട്യം അവതരിപ്പിച്ചു. 1991ൽ സ്വന്തം നൃത്തസ്ഥാപനം തുടങ്ങി. ഇപ്പോൾ നൃത്തക്‌ളാസുകളും ശിൽപ്പശാലകളുമായി പാരിസിൽ കഴിയുന്നു.

ശൂർപ്പണഖാങ്കം

സുന്ദരീരൂപം ധരിച്ച് ലക്ഷ്മണനോട് വിവാഹാഭ്യർത്ഥന നടത്തിയ ശേഷം ശ്രീരാമന്റെ സമീപമെത്തുന്ന ശൂർപ്പണഖ ശ്രീരാമനോട് വീണ്ടും വിവാഹാഭ്യർത്ഥന നടത്തുന്നു. രാമൻ തന്നെ സ്വീകരിക്കണമെന്നാണ് ആവശ്യം. വിവാഹിതനാണെന്നു പറയുന്ന രാമൻ വീണ്ടും ലക്ഷ്മണനെ സമീപിക്കാൻ പറയുന്നു. ലക്ഷ്മണൻ ഇനി തിരിച്ചയച്ചാൽ യഥാർത്ഥ രൂപം പുറത്തെടുക്കുമെന്ന് പറഞ്ഞ് ശൂർപ്പണഖ പോകുന്നു.

1976ൽ ടൂറിന്റെ ഭാഗമായി കലാമണ്ഡലത്തിലെത്തിയപ്പോൾ ആദ്യമായി കൂടിയാട്ടം കണ്ടതാണ് പ്രചോദനമായതെന്ന് ശകുന്തള പറയുന്നു. അന്നേ പഠിക്കാൻ തീരുമാനിച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAKUNTHALA, KOODIYATTOM, DANCER, PARIS, ARANGETTOM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.