സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തി ചാറ്റ്‌ജിപിടിയ്ക്ക് ഇറ്റലി നിരോധനം ഏർപ്പെടുത്തി. ചാറ്റ്‌ജിപിടിയ്ക്ക് ആദ്യമായാണ് ഒരു പാശ്ചാത്യ രാജ്യം വിലക്കേർപ്പെടുത്തുന്നത്. ഇറ്റലിയിലെ വിവര സംരക്ഷണ അതോറിറ്റിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചാറ്റ്‌ജിപിടിയ്ക്ക് അടിയന്തിരമായി നിരോധനമേർപ്പെടുത്തുന്നുവെന്നും ഓപ്പൺ എഐയ്‌ക്കെതിരെ അന്വേഷണം നടത്തുമെന്നും ഇറ്റലി അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ അവതരിപ്പിക്കപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാഷാ മോഡലാണ് ചാറ്റ്ജിപിടി. മെെക്രോസോഫ്റ്റിന് പ്രധാന നിക്ഷേപമുള്ള ഓപ്പൺ എ ഐ, എന്ന യു എസ് കമ്പനിയാണ് ഇതിന്റെ നിർമാതാക്കൾ.
ചോദ്യങ്ങൾക്ക് മനുഷ്യ സമാനമായ രീതിയിൽ എഴുതി മറുപടി നൽകാൻ കഴിവുള്ള ഈ നിർമിതബുദ്ധിയ്ക്ക് വിവിധ ശെെലികളിൽ കവിതയും കഥയും ലേഖനവും കത്തുകളും ഉൾപ്പെടെ എഴുതാൻ സാധിക്കും. ജനങ്ങൾ നൽകുന്ന വിവരങ്ങൾക്ക് മറുപടി നൽകുക മാത്രമല്ല ഏറ്റവും ബുദ്ധിമുട്ടുള്ള ചില മത്സര പരീക്ഷകളിൽ പോലും ചാറ്റ് ജിപിടി വിജയിച്ചിട്ടുണ്ട്. ഇത്തരം നിർമിത ബുദ്ധികളുടെ വരവ് മനഷ്യരുടെ ജോലി നഷ്ടപ്പെടുത്തുമെന്ന് ആശങ്കയുണ്ട്.
ഓപ്പൺ എ ഐയുടെ ചാറ്റ് ജിപിടിയെ നിരോധിച്ച് അന്വേഷണം നടത്തുന്നതിനൊപ്പം ജിഡിപിആർ നിയമങ്ങൾക്ക് അനുസൃതമാണോ ഇതിന്റെ പ്രവർത്തനമെന്നും ഇറ്റലിയിലെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി പരിശോധിക്കും. അൽഗൊരിതത്തെ പരിശീലിപ്പിക്കുന്നതിന്റെ പേരിൽ വലിയ തോതിൽ വ്യക്തി വിവരങ്ങൾ ശേഖരിക്കുന്നതിനെ നിയമപരമായി നിതീകരിക്കാനാവില്ലെന്ന് ഇറ്റലി ചൂണ്ടിക്കാട്ടുന്നു.
പ്രായം സ്ഥിരീകരിക്കാനുള്ള യാതൊരു സംവിധാനവുമില്ല. കുട്ടികൾക്ക് അവർക്കനുയോജ്യമില്ലാത്ത മറുപടി ചാറ്റ് ജിപിടിയിൽ ലഭിക്കുന്ന സാഹചര്യവും ഇറ്റലി ചൂണ്ടിക്കാണിക്കുന്നു. ചെെന, ഇറാൻ, ഉത്തര കൊറിയ, റഷ്യ എന്നിവിടങ്ങളിൽ ഇതിനകം ചാറ്റ് ജിപിടിയ്ക്ക് വിലക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |