മലപ്പുറം: ഇന്ത്യൻ ഫുട്‌ബാളിലെ മുൻനിര ക്ലബുകളുടെ പോരാട്ടമായ സൂപ്പർകപ്പ് ഫുട്‌ബാളിന് നാളെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കിക്കോഫ്. രാത്രി 8.30ന് രാജസ്ഥാൻ യുണൈറ്റഡും നെറോക്ക എഫ്.സിയും തമ്മിലുള്ള യോഗ്യതാ പോരാട്ടത്തോടെ സോക്കർപൂരത്തിന് കൊടിയേറും. യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ 18 മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും ഫൈനൽ ഉൾപ്പെടെ 14 മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലും നടക്കും. ഈ മാസം എട്ടിനാണ് കോഴിക്കോട് മത്സരങ്ങൾ തുടങ്ങുക. കേരള ബ്ലാസ്‌റ്റേഴ്‌സ്, എ.ടി.കെ മോഹൻ ബഗാൻ, ബംഗളൂരു എഫ്.സി, ഗോവ എഫ്.സി, ജംഷഡ്‌പുർ എഫ്.സി എന്നീ വമ്പന്മാർ ടൂർണമെന്റിൽ അണിനിരക്കും.
ഇന്ത്യൻ സൂപ്പർ ലീഗിലെ 11 ടീമുകളും ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
ഐ ലീഗിൽ രണ്ട് മുതൽ 10 വരെ സ്ഥാനം നേടിയ ടീമുകൾ യോഗ്യതാ റൗണ്ടിൽ ഏറ്റുമുട്ടി നാല് ടീമുകൾ കൂടിയെത്തുന്നതോടെ ആകെ ടീമുകളുടെ എണ്ണം പതിനാറാവും. ഈ മാസം മൂന്ന് മുതൽ ആറ് വരെയാണ് യോഗ്യതാ മത്സരങ്ങൾ. യോഗ്യതാ റൗണ്ടിലെ ഏക കേരള ടീം ഗോകുലം എഫ്.സിയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാക്കി തിരിച്ച് ഇതിലെ ചാമ്പ്യൻമാർ സെമിഫൈനൽ യോഗ്യത നേടും. ഒരു സെമി ഫൈനൽ മഞ്ചേരിയിലും മറ്റൊന്ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലുമാണ്.
16ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും ഏറ്റുമുട്ടുമ്പോൾ ഫുട്ബാൾ പ്രേമികളുടെ നെഞ്ചിടിപ്പ് കൂടും. സ്വന്തം തട്ടകത്തിൽ ഐ.എസ്.എൽ സെമിഫൈനലിലെ കണക്ക് കേരള ബ്ലാസ്റ്റേഴ്സ് തീർക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ. 2018ലാണ് ഫെഡറേഷൻ കപ്പിന് പകരം ഇന്ത്യൻ ഫുട്‌ബാൾ ഫെഡറേഷൻ സൂപ്പർ കപ്പ് അവതരിപ്പിച്ചത്. പ്രഥമ സീസണിൽ എഫ്.സി ബംഗളൂരുവും 2019ലെ രണ്ടാം സീസണിൽ എഫ്.സി ഗോവയും ജേതാക്കളായി. പിന്നീട് കൊവിഡ് മൂലം ടൂർണമെന്റ് നടന്നില്ല. ആദ്യമായാണ് സൂപ്പർകപ്പിന് കേരളം വേദിയാവുന്നത്. ഏഴ് ഗോളുകളുമായി സുനിൽ ഛേത്രിയാണ് സൂപ്പർകപ്പിലെ ഗോൾ വേട്ടക്കാരൻ.
പയ്യനാടിന് സോക്കർ പൂരം
സൂപ്പർ കപ്പിനൊപ്പം ഏഷ്യൻ ഫുട്‌ബാൾ കോൺഫെഡറേഷൻ (എ.എഫ്‌സി) ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള മത്സരം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. ഏപ്രിൽ നാലിന് രാത്രി 8.30ന് ജംഷഡ്‌പുർ എഫ്.സിയും മുംബൈ എഫ്.സിയും തമ്മിലാണ് പോരാട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |